നികുതി കുറച്ച് നിര്‍ണയിച്ചും ഫീസുകളിലും പിഴകളിലും വ്യത്യാസം വരുത്തിയും മോട്ടോര്‍ വാഹനവകുപ്പില്‍ തട്ടിപ്പ്
നികുതി കുറവായി നിര്‍ണയിച്ചും രജിസ്‌ട്രേഷന്‍ ഫീസ്, പെര്‍മിറ്റ് ഫീസ്, എന്നിവ നിര്‍ണയിച്ച പിഴവിലൂടെയും മോട്ടോര്‍ വാഹനവകുപ്പിനു നഷ്ടമായത് കോടികള്‍ . 2013 -14ല്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നടത്തിയ പരിശോധനയില്‍ ആണ് 22.51 കോടി രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തിയത്. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ പരസ്യം പ്രദര്‍ശിപ്പിച്ചതിനു മോട്ടോര്‍വാഹന വകുപ്പിന് ഈ കാലയളവില്‍ ലഭിക്കേണ്ട നികുതിയും നഷ്ടമായി. അമിതഭാരം കയറ്റിയ വാഹനങ്ങളില്‍നിന്നും നിയമാനുസൃതമായ പിഴ മോട്ടോര്‍ വാഹനവകുപ്പ് ഈടാക്കാറില്ലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.2013 2014 സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരത്തിലുള്ള 475 വാഹനങ്ങളില്‍നിന്നും പിഴ ഈടാക്കാതിരുന്നതിലൂടെ 27.66 ലക്ഷം രൂപയാണു മോട്ടോര്‍വാഹന വകുപ്പിനു നഷ്ടമായത്. പുതിയ വാഹനങ്ങളുടെ നികുതി കുറച്ചതിലൂടെ 14.69 ലക്ഷം രൂപയാണ് ഈ കാലയളവില്‍ മോട്ടോര്‍വാഹന വകുപ്പിനു നഷ്ടമായത്.