പുരുഷന്മാര്‍ ഒന്നിലധികം വിവാഹം കഴിക്കാനായി ഖുറാന്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് ഗുജറാത്ത് ഹൈക്കോടതി

single-img
6 November 2015

gavel judge courtഅഹമ്മദാബാദ്: പുരുഷന്മാര്‍ ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിക്കാനായി ഖുറാന്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് ഗുജറാത്ത് ഹൈക്കോടതി. രണ്ടാം വിവാഹത്തിന് ശ്രമിക്കുന്നതിനെതിരെ ഭാര്യ നല്‍കിയ പരാതിയുടെ പ്രഥമ വിവര റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജാഫര്‍ അബ്ബാസ് മര്‍ച്ചന്റ്  നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.

നാലു കെട്ടാമെന്നത് മുസ്ലീം പുരുഷന്മാരുടെ മൗലികാവകാശമല്ല. ബഹുഭാര്യാത്വം സംബന്ധിച്ച് ഖുറാനില്‍ പറയുന്ന കാര്യങ്ങള്‍ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കായി വളച്ചൊടിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങള്‍ ഭരണഘടനാലംഘനമാണെന്നും ഒരു ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യതകയിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്ന് ഐ.പി.സി.യിലെ 494-ാം വകുപ്പ് ഉദ്ധരിച്ച് ജസ്റ്റിസ് ജെ.ബി. പാര്‍ഡിവാല പറഞ്ഞു.

നല്ല ഉദ്ദേശത്തോടു കൂടിയാണ് ഖുറാനില്‍ ബഹുഭാര്യാത്വം അനുവദിച്ചത്. അതുതന്നെ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍, ഇന്ന് പുരുഷന്മാര്‍ ഇത് സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. ഭാര്യയോട് മോശമായി പെരുമാറണമെന്നും ഭാര്യയെ അടിച്ചിറക്കി രണ്ടാമതൊന്ന് കെട്ടണമെന്നും മുസ്ലിം വ്യക്തി നിയമത്തില്‍ പറയുന്നില്ല.

ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിലവില്‍ രാജ്യത്ത് ഒരു നിയമമില്ല. ഇവിടെ  ഏകീകൃത സിവില്‍ കോഡ് നിലവിലില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും കോടതി പറഞ്ഞു.

എങ്കിലും, മുസ്ലീം വ്യക്തിനിയമം അനുസരിച്ച് ജാഫറിന് ഒന്നില്‍ കൂടുതല്‍ പേരെ വിവാഹം കഴിക്കാം എന്ന കാരണം ചൂണ്ടിക്കാട്ടി ജാഫറിനെതിരെ എഫ്.ഐ.ആറില്‍ ചുമത്തിയ ഐ.പി.സിയിലെ 494-ാം വകുപ്പ് ഹൈക്കോടതി ഒഴിവാക്കി. ഇതല്ലാതെ കോടതിക്ക് വേറെ പോംവഴിയില്ലെന്നും വിധിന്യായത്തില്‍ പറഞ്ഞു.