ജയലളിതയെ വിമര്‍ശിച്ച് പാട്ടൊരുക്കിയ നാടോടി ഗായകന്‍ അറസ്റ്റില്‍
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ വിമര്‍ശിച്ച് പാട്ടൊരുക്കിയ നാടോടി ഗായകന്‍ അറസ്റ്റില്‍. ശക്തമായ ജനവികാരം രൂപപ്പെട്ടിട്ടും മദ്യം നിരോധിക്കാത്ത മുഖ്യമന്ത്രി ജയലളിതക്കെതിരെ പാട്ടുപാടി യുട്യൂബിൽ പോസ്റ്റ് ചെയ്ത കോവന്‍ എന്ന നാടൻ പാട്ടുകലാകാരനെ രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.ഇടതു സഹയാത്രികനും പീപ്ൾസ് ആർട്ട് ആൻഡ് ലിറ്റററി അസോസിയേഷൻ അംഗമാണദ്ദേഹം.
തൃശ്ശിനാപ്പള്ളിയിലെ വീട്ടിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ ചെന്നൈ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് വിളിച്ചുണർത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഈ മാസം ആദ്യമാണ് സംസ്ഥാനത്തെ മദ്യഷാപ്പുകള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കോവന്റെ പാട്ട് യുട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നത്. വളരെ പെട്ടന്നുതന്നെ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.
സ്‌കൂളുകളെല്ലാം അടച്ചിരിക്കുമ്പോഴും തമിഴ്നാട്ടില്‍ എല്ലായിടത്തും ഇപ്പോഴും മദ്യശാലകള്‍ തുറന്നിരിക്കുകയാണ് എന്നാക്ഷേപിച്ചുകൊണ്ടുള്ള ഗാനമായിരുന്നു അത്. കൂടാതെ മദ്യം വിളമ്പുന്ന ജയലളിതയുടെ കാരിക്കേച്ചറും ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കലാപത്തിന് പ്രേരിപ്പിക്കുന്നെന്ന് ആരോപിച്ച് ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തി നേരത്തെ കേസെടുത്തിരുന്നു.