മൂന്നാംഘട്ട തെരഞ്ഞെടുപ്പ്: ബീഹാറിൽ 53.32 ശതമാനം പോളിങ്
28 October 2015
ബീഹാര്‍ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തില്‍ 53.32 ശതമാനം പോളിംഗ്. ആറ് ജില്ലകളിലെ 50 സീറ്റുകളിലേയ്ക്കാണ് മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ബക്‌സറിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത്. 56.58 ശതമാനം. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി നേതാവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് മഹുവ മണ്ഡലത്തില്‍ നിന്നും തേജസ്വി യാദവ് രഘോപ്പൂരില്‍ നിന്നും ജനവിധി തേടി. ബി.ജെ.പി നേതാവ് നന്ദ കിഷോര്‍ യാദവ്, മന്ത്രിയും ജെ.ഡി.യു നേതാവുമായ ശ്യം രജക്ക് എന്നിവരും ഇന്ന് ജനവിധി തേടിയതില്‍ പ്രമുഖരാണ്. ബുധനാഴ്ച വോട്ടെടുപ്പ് നടന്ന 14,170 പോളിങ് സ്‌റ്റേഷനുകളില്‍ 6,747 ബൂത്തുകള്‍ പ്രശ്‌നബാധിതമായി പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും എവിടെയും കാര്യമായ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടില്ല.