ലഷ്‌കറെ ത്വയ്ബ പോലുള്ള ഭീകരസംഘടനകള്‍ക്ക് പാകിസ്താന്‍ പിന്തുണയും പരിശീലനവും നല്‍കിയിരുന്നതായി പര്‍വേസ് മുഷ്‌റഫ്
ന്യൂഡല്‍ഹി: കശ്മീര്‍ ആക്രമണത്തിനായി ലഷ്‌കറെ ത്വയ്ബ പോലുള്ള ഭീകരസംഘടനകള്‍ക്ക് പാകിസ്താന്‍ പിന്തുണയും പരിശീലനവും നല്‍കിയിരുന്നതായി മുന്‍ പാക് പ്രസിഡന്റ പര്‍വേസ് മുഷ്‌റഫ്. ഉസാമ ബിന്‍ലാദനും താലിബാനും സവാഹിരിയും ഒരു കാലത്ത് പാകിസ്താന്റെ ഹീറോകളായിരുന്നുവെന്നും, എന്നാല്‍ പിന്നീട് അവര്‍ വില്ലന്മാരായി മാറിയെന്നും മുഷ്‌റഫ് പറഞ്ഞു.
‘1990ലാണ് കശ്മീരില്‍ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ക്കു ജീവന്‍ വെക്കുന്നത്. അക്കാലത്താണ് ലഷ്‌കറെ തൊയ്ബ അടക്കം പന്ത്രണ്ടോളം സംഘടനകള്‍ രൂപീകരിക്കുന്നത്. തങ്ങള്‍ അവരെ പിന്തുണച്ചിരുന്നു അവര്‍ക്ക് പരിശീലനം നല്‍കിയിരുന്നെന്ന് മുഷ്‌റഫ് പറയുന്നു.
ഹഫീസ് സെയ്ദ്, സക്കീവുര്‍ റഹ്മാന്‍ ലഖ്‌വി എന്നിവര്‍ അക്കാലത്ത് ഹീറോകളായിരുന്നു. ആദ്യം മതതീവ്രവാദികളായിരുന്ന ഇവര്‍ പിന്നീട് ഭീകരതയിലേക്ക് തിരിഞ്ഞു. ഇപ്പോള്‍ അവര്‍ സ്വന്തം ആളുകളേയും കൊന്നൊടുക്കുകയാണ്. ഇത് നിയന്ത്രിക്കുകയും അവസാനിപ്പിക്കുകയും വേണം.
1979ല്‍ പാകിസ്താന്‍ മതതീവ്രവാദത്തിന് അനുകൂലമായിരുന്നു. മതതീവ്രവാദത്തിന് തുടക്കം കുറിച്ചത് പാകിസ്താനാണെന്നും അദ്ദേഹം പറഞ്ഞു. സോവിയറ്റ് ശക്തികള്‍ക്കെതിരെ പോരാടുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീവ്രവാദികളെ കൊണ്ടുവന്നിരുന്നു. താലിബാന് പരിശീലനം നല്‍കുകയും റഷ്യയ്‌ക്കെതിരെ പോരാടാന്‍ അവരെ അയയ്ക്കുകയും ചെയ്തിരുന്നു.