പി.എസ്.സിയുടെ എസ്.ഐ. റാങ്ക് ലിസ്റ്റ് സുപ്രീം കോടതി ശരിവച്ചു
സബ് ഇൻസ്പെക്ടർമാരെ നിയമിക്കുന്നതിനതിനായി കേരള പി.എസ്.സി 2013ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് സുപ്രീംകോടതി ശരിവച്ചു.നിലവിലെ പട്ടികയിൽനിന്നു നിയമനം നടത്താമെന്നും കോടതി നിർദേശിച്ചു.റാങ്ക് ലിസ്റ്റ് അസാധുവാക്കിയ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി ശരിവച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. 836 പേരുടെ പട്ടികയാണ് സുപ്രീം കോടതി ശരിവച്ചിട്ടുള്ളത്.
ഇതിനകം ജോലിയിൽ പ്രവേശിച്ചവരെ പിരിച്ചുവിടരുതെന്നും പകരം നിയമനം നടത്തരുതെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.
2007ൽ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച പിഎസ്സി 2010ലാണ് പ്രാഥമിക എഴുത്തു പരീക്ഷ നടത്തുന്നത്.പരീക്ഷയിൽ 49 ഉം അതിനു മുകളിലും മാർക്ക് വാങ്ങിയവരെ ഫൈനൽ പരീക്ഷയെഴുതിക്കുമെന്നായിരുന്നു വ്യവസ്ഥ. എന്നാൽസംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് ഇതു കഴിയാതെവന്നപ്പോൾ സംവരണതത്വം പാലിക്കാൻ 49ൽ കുറഞ്ഞ എസ്സി–എസ്ടിവിഭാഗങ്ങളെ പരീക്ഷയെഴുതിച്ചു. തുടർന്ന് 2013 സെപ്തംബർ 11ന് ഇവരെയുംകൂടി ഉൾപ്പെടുത്തി ഏകീകൃത ലിസ്റ്റ്പ്രസിദ്ധീകരിക്കുകയായിരുന്നു.
സംവരണ തത്വങ്ങൾ അട്ടിമറിച്ച് കട്ട് ഓഫ് മാർക്കില്ലാത്തവരെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ യോഗ്യതയുള്ള ജനറൽവിഭാഗത്തിൽപ്പെട്ടവർ പുറന്തള്ളപ്പെട്ടു എന്ന ആരോപണം ഉയർന്നിരുന്നു. ജനറൽ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ പരാതുയമായിഅഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. തുടർന്ന് പരാതി ശരിവെച്ച ട്രൈബ്യൂണൽ റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്യുകയായിരുന്നു. ഹൈകോടതി ഈ വിധി ശരിവെക്കുകയും ചെയ്തു.
ഇതിനെതിരെ ലിസ്റ്റിൽ ഇടംനേടിയ ഉദ്യോഗാർഥികൾ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തിയതിന് ശേഷമാണ് സുപ്രീം കോടതി റാങ്ക് ലിസ്റ്റ് അട്ടിമറിക്കപെട്ടിട്ടില്ലെന്ന് കണ്ടെത്തിയത്.