ഇന്ദ്രാണി അർദ്ധബോധാവസ്ഥയിൽ; അപകടനില തരണം ചെയ്തിട്ടില്ല
മുംബൈ: ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതിനെ തുടർന്ന് ഷീനാ ബോറ വധക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖർജിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി. അതീവ ഗുരുതരാവസ്ഥയിൽ വെള്ളിയാഴ്ചയാണ് ഇന്ദ്രാണിയെ മുംബൈയിലെ ജെ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അർദ്ധബോധാവസ്ഥയിൽ തുടരുന്ന ഇന്ദ്രാണി നിർദേശങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും എന്നാൽ അപകടനില തരണം ചെയ്തതായി പറയാനാകില്ലെന്ന് ജെ.ജെ ഹോസ്പിറ്റൽ ഡീൻ ടി.പി ലഹാനെ മാധ്യമങ്ങളോട് പറഞ്ഞു. ബൈക്കുള വനിതാ ജയിലിൽനിന്ന് നെഞ്ചുവേദനയെ തുടർന്നാണ് ഇന്ദ്രാണിയെ ആസ്പത്രിയിൽ എത്തിച്ചത്. ഉച്ചയ്ക്ക് രണ്ടുമുതൽ അവർ അബോധാവസ്ഥയിലായിരുന്നു.
അമിത അളവിൽ ഗുളികകൾ കഴിച്ചതിനെത്തുടർന്നാണ് ഇന്ദ്രാണി അബോധാവസ്ഥയിൽ ആയത്. അപസ്മാരത്തിന്റെ ഗുളികകളാണ് അവര്‍ കഴിച്ചത്. ഗുളികകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ അഴിഞ്ഞ ആഗസ്തിലാണ് 43 കാരിയായ മുൻ മാധ്യമ എക്‌സിക്യൂട്ടീവ് ഇന്ദ്രാണി മുഖർജി അറസ്റ്റിലായത്. ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇപ്പോൾ അവർ. കേസ് സി.ബി.ഐയാണ് അന്വേഷിക്കുന്നത്. 2012 ൽ ഷീനാ ബോറയെ കൊലപ്പെടുത്തി മൃതദേഹം റായ്ഗഡ്ഡിന് സമീപമുള്ള വനത്തിൽവച്ച് കത്തിച്ചുവെന്നാണ് കേസ്. ഇന്ദ്രാണിക്ക് പുറമെ മുൻ ഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാം റായ് എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.