മിനാ ദുരന്തം;മരിച്ച ഇന്ത്യക്കാരുടെ എണ്ണം 17 ആയി
മിനായില്‍ ഹജ്ജ് കര്‍മത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 717 ആയി.863ലേറെ പേര്‍ക്ക് പരുക്കേറ്റു. കല്ലേറ് കര്‍മ്മത്തിനിടെയാണ് അപകടമുണ്ടായത്. മൗണ്ട് അറഫാത്തിനും മക്കയിലെ ഗ്രാന്റ് മോസ്കിനും ഇടയ്ക്ക് സൗദി സമയം 11 മണിയോടെയാണ് ദുരന്തം ഉണ്ടായത്.മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.
മരിച്ചവരിൽ 17 പേർ ഇന്ത്യക്കാരാണ്. രണ്ട് മലയാളികൾക്ക് അപകടത്തിൽ പരിക്കേറ്റതായി ആശുപത്രിയിലെ സന്നദ്ധ പ്രവർത്തകർ അറിയിച്ചു. ലക്ഷദ്വീപ് സ്വദേശിയായ ഷാജഹാൻ എന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 00966125458000; 00966125496000. അതേസമയം, 19 മലയാളികളെക്കുറിച്ച് വിവരമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
രക്ഷാപ്രവര്‍ത്തനം നടന്നുവരുകയാണ്.പരുക്ക് പറ്റിയവരില്‍ പലരുടെയും ആരോഗ്യ നില ഗുരുതരമാണ്. ആഫ്രിക്കൻ-അറബ് ടെന്റിനടുത്താണ് അപകടമുണ്ടായതെന്ന് സ്ഥിരീകരിച്ചു. അപകടസ്ഥലം ഇപ്പോൾസൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.അപകടത്തെക്കുറിച്ച് സൗദി രാജാവ് അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രികളിൽ ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. ഹജ്ജ് കര്‍മ്മത്തിനായി ഇത്തവണ മിനായില്‍ എത്തിയത് 20 ലക്ഷം പേരാണ്. ഏതാനും ദിവസം മുമ്പാണ് മക്കയില്‍ ക്രെയിന്‍ തകര്‍ന്നു വീണ് നിരവധി പേര്‍ മരിച്ചത്.