ആർ.എസ്.എസ്, ബി.ജെ.പിക്ക് സുപ്രീം കോടതിയെ പോലെ-നിതീഷ് കുമാർ
പാറ്റ്ന: ബി.ജെ.പിക്ക് ആർ.എസ്.എസ് സുപ്രീം കോടതി പോലെയാണെന്ന് നിതീഷ് കുമാർ. സംവരണനയം പുനപരിശോധിക്കണമെന്ന മോഹൻ ഭഗവതിന്റെ പ്രസ്താവന ആർ.എസ്.എസിന്റെ സംവരണ വിരുദ്ധതയാണ് ചൂണ്ടിക്കാട്ടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിനിടെ പാറ്റ്നയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നിതീഷ്‌കുമാർ.
സംവരണത്തിന്റെ അർഹത തീരുമാനിക്കാൻ രാഷ്ട്രീയേതര സമിതിയെ നിയോഗിക്കണമെന്ന ഭഗവതിന്റെ പ്രസ്താവന വളരെ അപകടകരമാണെന്ന് നിതീഷ് കുമാർ പറഞ്ഞു. വികസനമാണ് മഹാസഖ്യം ബിഹാറിൽ ഉയർത്തിക്കാട്ടുന്നത്. എന്നാൽ ബി.ജെ.പിക്ക് ജനങ്ങളെ ഭിന്നിപ്പിക്കുന്നതിൽ മാത്രമേ താൽപര്യമൂള്ളൂ എന്നും നിതീഷ് അഭിപ്രായപ്പെട്ടു.
എല്ലാ വിഭാഗങ്ങളുടേയും പ്രാതിനിധ്യം ഉറപ്പാക്കുന്ന സമീപനമാണ് ജെ.ഡി.യുവിന്റേത്. സീറ്റ് വിഭജനം സംബന്ധിച്ച് മഹാസഖ്യത്തിൽ പരാതികളില്ല. ആവശ്യമായ സമയമെടുത്താണ് സ്ഥാനാർത്ഥി നർണയം നടത്തിയത്. ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയും കോൺഗ്രസും ഉൾപ്പടെയുള്ള സഖ്യത്തിലെ കക്ഷികളെല്ലാം പരസ്‌പര ധാരണയോടെയാണ് മുന്നോട്ട് പോകുന്നതെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.