ബാംഗളൂർ-സാൻഫ്രാൻസിസ്കൊ 14,000 കിലോമീറ്റർ ഒറ്റപറക്കലിൽ; ലോകത്തെ ഏറ്റവും ദൈർഘ്യമുള്ള ഒറ്റവിമാന സർവീസിന് പദ്ധതിയുമായി എയർ ഇന്ത്യ
ന്യൂഡൽഹി: ബെംഗളൂരുവിൽ നിന്നും അമേരിക്കയിലെ സാൻഫ്രാൻസിസ്കൊ വരെ സ്‌റ്റോപ്പില്ലാ വിമാനസർവീസ് ആരംഭിക്കാൻ എയർ ഇന്ത്യയൊരുങ്ങുന്നു. 1400 കിലോമീറ്റർ ദൂരംവരുന്ന യാത്രയ്ക്ക് ഏകദേശം 17-18 മണിക്കൂർ സമയം വേണ്ടിവരും. സംഭവം നടക്കുകയാണെങ്കിൽ ലോകത്തെ ഏറ്റവും ദൈർഘ്യമുള്ള വിമാനസർവീസാവും ഇത്.
നിലവിൽ സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാനങ്ങളില്ല. ഇതിനായി നീളം കൂടിയ ബോയിങ് 777-200 വിമാനമായിരിക്കും എയർ ഇന്ത്യ ഉപയോഗിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിലിക്കൺവാലി സന്ദർശനത്തോടനുബന്ധിച്ച് സർവീസ് പ്രഖ്യാപിക്കാനാണ് വ്യോമയാന മന്ത്രാലയം ഉദ്ദേശിക്കുന്നത്.
ഓസ്‌ട്രേലിയൻ വിമാനകമ്പനിയായ ഖ്വാണ്ഡസ്സാണ് നിലവിലെ ഏറ്റവും ദീര്‍ഘദൂര സർവീസ് നടത്തുന്നത്. ഓസ്‌ട്രേലിയയിലെ ഡള്ളസിൽ നിന്നും സിഡ്‌നി വരെ 13,730 കീലോമീറ്റർ ദൂരമുള്ളതാണ് ഈ സർവീസ്. അടുത്ത വർഷം യു.എ.ഇ.യിലെ എമിറേറ്റ്‌സ് വിമാനക്കമ്പനി ദുബായിയെയും പനാമ സിറ്റിയെയും ബന്ധിച്ച് സർവീസ് നടത്താൻ ആലോചിക്കുന്നുണ്ട്. 13,760 കിലോമീറ്ററാണ് ഒരു ഭാഗത്തേക്കുള്ള ദൂരം.