ജര്‍മ്മനിയില്‍ വനിതാ പോലീസുകാരിയെ കുത്തിപരിക്കേല്‍പ്പിച്ച അന്‍സര്‍ അല്‍ ഇസ്‌ലാം തീവ്രവാദിയെ പോലീസ് വെടിവച്ചു കൊന്നു

single-img
19 September 2015

2015september18vedi

ജര്‍മ്മനിയില്‍ വനിതാ പോലീസുകാരിയെ കുത്തിപരിക്കേല്‍പ്പിച്ച അന്‍സര്‍ അല്‍ ഇസ്‌ലാം തീവ്രവാദിയെ പോലീസ് വെടിവച്ചു കൊന്നു. വനിതാ പോലീസുകാരിയെ ആക്രമിക്കുകയും കത്തികൊണ്ട് കുത്തി മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണു പോലീസ് വെടിവെച്ചത്.

ഇറാക്കി പൗരനായ റഫീക് മുഹമ്മദ് യൂസഫാണു കൊല്ലപ്പെട്ടത്. തീവ്രവാദി തെരുവില്‍ കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെത്തുടര്‍ന്നു പോലീസ് എത്തുകയും വെടിവെയ്ക്കുകയുമായിരുന്നു. അല്‍ക്വയ്ദയുമായി ബന്ധമുള്ള അന്‍സര്‍ അല്‍ ഇസ്‌ലാം എന്ന ഭീകര സംഘടനയില്‍ അംഗമായിരുന്നു ഇയാളെന്നും ജര്‍മനിയില്‍ ഭീകരാക്രമണം നടത്താന്‍ ഇയാള്‍ പദ്ധതി ഇട്ടിരുന്നതായി സംശയിക്കുന്നുവെന്നും പോലീസ് പറഞ്ഞു.

2008ല്‍ ജര്‍മനിയില്‍ ഒരാളെ കൊലപ്പെടുത്തിയതിന്റെ പേരില്‍ സ്റ്റുട്ട്ഗാര്‍ട്ട് കോടതി ഇയാള്‍ക്ക് എട്ടു വര്‍ഷത്തെ ശിക്ഷ വിധിച്ചിരുന്നു. കൂടാതെ മുന്‍ ഇറാഖ് പ്രധാനമന്ത്രി ലിയാദ് അലവി 2008ല്‍ ജര്‍മനിയിലെത്തിയപ്പോള്‍ അദ്ദേഹത്തെ വധിക്കാനും ഇയാള്‍ പദ്ധതിയിട്ടിരുന്നു. നാല്‍പ്പത്തിയൊന്നുകാരനായ ഇയാള്‍ കഴിഞ്ഞ ദിവസമാണ് ഇയാള്‍ ജയില്‍ മോചിതനായത്. ഭീകരന്റെ ആക്രമണത്തില്‍ പരുക്കേറ്റ 44 കാരിയായ ഉദ്യോഗസ്ഥ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.