കൊച്ചി മെട്രൊ: പുതിയ ലോഗോയും കോച്ചുകളുടെ രൂപകൽപ്പനയും പുറത്തിറക്കി
കൊച്ചി മെട്രൊ റെയിലിന്റെ പുതിയ ലോഗോയും കോച്ചുകളുടെ രൂപകൽപ്പനയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുറത്തിറക്കി. മെട്രൊ റെയിലിന്റെ നിർമ്മാണ പുരോഗതികൾ വിലയിരുത്തിയതിന് ശേഷം കൊച്ചി സിയാൽ കോൺഫറന്‍സ് ഹാളിലായിരുന്നു പ്രകാശനം നടന്നത്. ഇതുവരെയുള്ള നിർമ്മാണത്തിൽ പൂർണ്ണ തൃപ്തനാണെന്നും മെട്രോ കോച്ചുകൾ 100 ദിവസത്തിനകം കേരളത്തിലെത്തുമെന്നും മുഖ്യമന്ത്രി ചടങ്ങിന് ശേഷം വ്യക്തമാക്കി.
ആലുവയിലെ മുട്ടം യാർഡിലാണ് മെട്രോയുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി എത്തിയിരുന്നത്. മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, വികെ ഇബ്രാഹിം കുഞ്ഞ്, കെ ബാബു, മേയർ ടോണി ചെമ്മണി, ഇ ശ്രീധരൻ, ഏലിയാസ് ജോർജ്ജ് , ബെന്നി ബഹനാൻ എം.എൽ.എ എന്നിരും ഒപ്പമുണ്ടായിരുന്നു. ഇതിനിടയിൽ മുഖ്യമന്ത്രി ഈ ശ്രീധരനുമായി ലൈറ്റ് മെട്രോ സംബന്ധിച്ച് ചർച്ച നടത്തി ധാരണയിലാകുകയും ചെയ്തു.
ലൈറ്റ് മെട്രോ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഇതു സംബന്ധിച്ച തർക്കങ്ങളെല്ലാം പരിഹരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈറ്റ് മോട്രോക്ക് കേന്ദ്രസഹായം തേടി കൂടുതൽ വ്യക്തതയുള്ള കത്തയക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
എന്നാൽ ലൈറ്റ് മെട്രോ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നടത്താനുള്ള സർക്കാരിന്റെ നിലപാടിനോട് ഈ.ശ്രീധരൻ വിയോജിപ്പ് അറിയിച്ചതായാണ് അറിയാൻകഴിഞ്ഞത്. കൊച്ചി മെട്രോ മാതൃകയിൽ ലൈറ്റ് മെട്രോ നിർമ്മാണം സാദ്ധ്യമല്ലെന്നും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.
ലൈറ്റ് മെട്രോ നിർമ്മാണത്തിൽ സര്‍ക്കാരിന് അവ്യക്തതയില്ലെന്നും ഇക്കാര്യത്തിൽ ഈ. ശ്രീധരനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ലൈറ്റ് മെട്രോ പദ്ധതിക്കായി സർക്കാർ കേന്ദ്രത്തിനയച്ച കത്തിൽ അവ്യക്തതയുണ്ടെങ്കിൽ അവ മാറ്റുമെന്നും ഇ ശ്രീധരന്റെ കത്ത് ചില തെറ്റിദ്ധാരണകൾ മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.