സഹപ്രവര്‍ത്തകയായ ഹിന്ദു യുവതിയോടൊപ്പം നടന്ന മുസ്ലീം യുവാവിനെ തിരക്കേറിയ മാർക്കറ്റിൽ വെച്ച് ബജ്രംഗ് ദൾ പ്രവർത്തകർ വിവസ്ത്രനാക്കി മര്‍ദ്ദിച്ചു
ബംഗളൂരു: മാംഗളൂരിൽ സഹപ്രവര്‍ത്തകയായ ഹിന്ദു യുവതിയോടൊപ്പം നടന്ന മുസ്ലീം യുവാവിനെ തിരക്കേറിയ മാർക്കറ്റിൽ വെച്ച് ബജ്രംഗ് ദൾ പ്രവർത്തകർ അപമാനിച്ചു. യുവാവിനെ വിവസ്ത്രനാക്കി, തൂണിൽ കെട്ടിയിട്ട ശേഷം ഓരോരുത്തരായി ചാട്ട കൊണ്ട് അടിക്കുകയായിരുന്നു.
സംഭവമറിഞ്ഞെത്തിയ പ്രാദേശിക കേബിൾ ടെലിവിഷൻ ചാനൽ ദൃശ്യങ്ങൾ പുറത്തുവിട്ടതിന് ശേഷമാണ് പൊലീസുകാർ സ്ഥലത്തെത്തിയത്. പ്രദേശത്തുണ്ടായിരുന്ന മുപ്പതോളം പേരിൽ നിന്നും 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മാംഗളൂരിലുള്ള കടയിലെ മാനേജരാണ് യുവാവ്. അതേ കടയിൽ സെയിൽസ് ഗേളായി ജോലി ചെയ്യുന്ന യുവതിയായിരുന്നു ഒപ്പമുണ്ടായിരുന്നത്. യുവതിയോടൊപ്പം എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കാൻ പോകുന്നതിനിടെയാണ് കൈയ്യിൽ കത്തിയുമായി ശ്ലോകങ്ങളും ചൊല്ലിയെത്തിയ സംഘം തങ്ങളെ ഉപദ്രവിക്കുകയായിരുന്നെന്ന് യുവാവ് പൊലീസിൽ പരാതി നൽകി. സഹപ്രവർത്തകനെ സഹായിക്കാനെത്തിയ യുവതിയെ സംഘാംഗങ്ങൾ അടിച്ചു പരിക്കേൽപ്പിച്ചു.