അസമില്‍ റെയില്‍വെ ട്രാക്ക് തകര്‍ക്കാനുള്ള ശ്രമം സൈന്യവും പോലീസും ചേര്‍ന്ന് തകര്‍ത്തു
14 August 2015
ഗുവാഹട്ടി: അസമില്‍ കൊക്രജാര്‍ ജില്ലയില്‍ റെയില്‍വെ ട്രാക്ക് തകര്‍ക്കാനുള്ള ശ്രമം സൈന്യവും പോലീസും ചേര്‍ന്ന് തകര്‍ത്തു. ഇന്റലിജന്‍സ് വിവരത്ത തുടര്‍ന്ന് രാഭ പരയില്‍ കരസേനയും അസം പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ട്രാക്കില്‍ സ്ഫോടക വസ്തുസ്ഥാപിക്കാന് ശ്രമിച്ച തീവ്രവാദികളെ കണ്ടെത്തിയത്.
കാംതപൂര്‍ വിമോചന സംഘടനയില്പെട്ട തീവ്രവാദികള്‍ സൈന്യത്തെ കണ്ടതോടെ അവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. സൈന്യം തിരിച്ചുനടത്തിയ വെടിവെയ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാള്‍ പിന്നീട് ആസ്പത്രിയില്‍ വെച്ച് മരിച്ചു.
സ്വാതന്ത്ര്യദിന പരിപാടികള്‍ അലങ്കോലപ്പെടുത്തുന്നതിനായി റെയില്‍വെ ട്രാക്ക് തകര്‍ക്കാനായിരുന്നു തീവ്രവാദികളുടെ പദ്ധതി. 7.65 എംഎം പിസ്റ്റൾ, ബുള്ളറ്റുകൾ, രണ്ടു ഗ്രനേഡുകൾ, ഏഴു കിലോഗ്രാമിന്റെ ഒരു ഐഇഡി തുടങ്ങിയവ സ്ഥലത്തുനിന്നും കണ്ടെടുത്തു.