കേരള എക്സ്പ്രസ്സില്‍ കുടുംബത്തെ ആക്രമിച്ച് കവര്‍ച്ച;തമിഴ്നാട് സ്വദേശികളായ മോഷ്ടാക്കൾ പിടിയിൽ
തിരുവനന്തപുരം ഡല്‍ഹി കേരള എക്സ്പ്രസ്സില്‍ കുടുംബത്തെ ആക്രമിച്ച് കവര്‍ച്ച. തിരുവനന്തപുരം കല്ലമ്പലം നാസിർ മൻസിലിൽ മുഹമദ് നാസിം (52), ഭാര്യ ഹയറുന്നീസ (45), മകൻ മുഹമ്മദ് നാഫിൻ ( 8) എന്നിവരാണ് ആക്രമണത്തിനിരയായത്. കുറുപ്പന്തറ സ്റ്റേഷനും കോതനല്ലൂരിനും ഇടയ്ക്ക് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മൊബൈല്‍ ഫോണുകളും പണവും എ.ടി.എം. കാര്‍ഡുമാണ് മോഷണംപോയത്.
കവര്‍ച്ചയ്ക്കുശേഷം ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ട തമിഴ്നാട് സ്വദേശികളായ മോഷ്ടാക്കളെ ഒരു മണിക്കൂറിനുള്ളില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. നാഗര്‍കോവില്‍ സ്വദേശികളായ ബിനു (19), സന്തോഷ് (26) എന്നിവരാണ് പിടിയിലായ മോഷ്ടാക്കള്‍.
ഡല്‍ഹിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരായ മുഹമ്മദ് നാഫീറും ഭാര്യയും തലയോലപ്പറമ്പിലെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. മോഷ്ടാക്കള്‍ ഹയറുന്നീസയുടെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ മുഹമ്മദ് നാഫീര് ചെറുത്തു. തുടര്‍ന്ന് പ്രതികള്‍ ഇവരെ മര്‍ദിക്കുകയായിരുന്നു.നാസിമിന്റെ ഒരു കണ്ണിന് കാഴ്ചയില്ല. സംഭവത്തിൽ ഭാര്യ അബോധാവസ്ഥയിലാണ്.