പ്രതിഷേധം ശക്തമായി;പീഡനക്കേസ് പ്രതി ആശാറാം ബാപ്പുവിനെ മഹാനാക്കി ചിത്രീകരിച്ച പുസ്തകം രാജസ്ഥാന്‍ ബിജെപി സര്‍ക്കാര്‍ പിന്‍വലിക്കും.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയമാക്കിയ കേസില്‍ ജയിലില്‍ കഴിയുന്ന ആശാറാം ബാപ്പുവിനെ വിശുദ്ധരുടെ ഗണത്തില്‍പെടുത്തി അച്ചടിച്ച പുസ്തകം രാജസ്ഥാന്‍ സര്‍ക്കാര്‍ പിന്‍വലിക്കും. രാജസ്ഥാനിലെ ജോധ്പൂരിലെ മൂന്നാം ക്ലാസിലെ പാഠപുസ്തത്തിലാണ് വിവേകാനന്ദന്‍, ഗുരുനാനാക്, മദര്‍ തെരേസ എന്നിവരുടെ കൂടെ ആശാറാം ബാപ്പുവിനെ മഹാനായി ചിത്രീകരിച്ചത്.
ബലാത്സംഗ കേസിലെ പ്രതിയുമായ ആശാറാം ബാപ്പുവിനെയും യോഗാചാര്യന്‍ ബാബാ രാംദേവിനെയും പുസ്തകത്തിൽ മഹാന്മാരായാണു ചിത്രീകരിച്ചിരിക്കുന്നത്.പുസ്തകത്തിലെ നാല്‍പ്പതാം പേജിലാണ് ബാപ്പുവിനെ കുറിച്ചുള്ള പാഠമുള്ളത്.
പുസ്തകം പ്രസിദ്ധീകരിച്ച കാലത്ത് ആശാറാമിനെതിരേ കേസുകള്‍ ഇല്ലായിരുന്നുവെന്നാണു പുസ്തകം പുറത്തിറക്കിയ ഡല്‍ഹിയിലെ ഗുരുകുല്‍ എജ്യുക്കേഷന്‍ ബുക്‌സ് പറയുന്നത്.
2013 സെപ്റ്റംബര്‍ മുതല്‍ ജയിലിലാണ് 73കാരനായ ആശാറാം ബാപ്പു. സൂറത്തിലെ രണ്ട് സഹോദരിമാരാണ് ബാപ്പുവിനെതിരെയും മകന്‍ നാരായണ്‍ സായിക്കെതിരെയും പരാതി നല്‍കിയത്. ലൈംഗിക പീഡനത്തിന് പുറമെ മറ്റ് കേസുകളും ഇയാള്‍ക്കും മകനുമെതിരെ നിലനില്‍ക്കുന്നുണ്ട്.