ഗജേന്ദ്രചൗഹാനെ പൂനെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് ചെയര്‍മാനാക്കിയതിനെതിരായ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുന്നു;സമരം ഡൽഹിയിലേയ്ക്കും വ്യാപിക്കുന്നു
ഗജേന്ദ്രചൗഹാനെ പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനാക്കിയതിനെതിരായ വിദ്യാർഥി പ്രക്ഷോഭം ഡല്ഹിയിലേയ്ക്കും വ്യാപിക്കുന്നു. ഇന്ന് ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന സമരത്തിന് കോണ്‍ഗ്രസ് വിദ്യാര്‍ഥി പ്രസ്ഥാനമായ എന്‍.എസ്.യു.ഐ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം വിദ്യാർത്ഥിസമരത്തിന് കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു
ചൗഹാന്റെ നിയമനം റദ്ദാക്കണമെന്നാവശ്യമുന്നയിച്ച് നടത്തുന്ന സമരത്തെ പിന്തുണയ്ക്കണമെന്ന എഫ്.ടി.ഐ.ഐ വിദ്യാർത്ഥികളുടെ ആവശ്യത്തെ തുടർന്നാണ് രാഹുൽ പൂനെയിലെത്തിയത്.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃസ്ഥാനത്ത് നിലവാരമില്ലാത്ത നിയമനങ്ങൾ നടത്തുന്ന കേന്ദ്രസർക്കാർ ആർ.എസ്.എസ് അജണ്ട അടിച്ചേൽപ്പിക്കുകയാണെന്ന് രാഹുൽ പറഞ്ഞിരുന്നു.
സീരിയലിൽ യുധിഷ്ഠിരവേഷം കൈകാര്യം ചെയ്തു എന്ന ഒറ്റയോഗ്യതയിലാണ് ചെയർമാനാക്കിയതെന്ന് കഴിഞ്ഞദിവസം വ്യക്തമായിരുന്നു. ഈ സാഹചര്യത്തിൽ ഗജേന്ദ്ര ചൗഹാന്‍ സ്വമേധയാ രാജിവെയ്ക്കണമെന്ന് പല ചലച്ചിത്ര താരങ്ങളും ആവശ്യപ്പെട്ടിരിക്കുകയാണ്.
ചൗഹാന്റെ നിയമനവുമായി ബന്ധപ്പെട്ട ഫയലിലെ കുറിപ്പുകള്‍പ്രകാരം ഇന്ത്യന്‍ സിനിമയിലെ നിരവധി പ്രഗല്ഭരെ മറികടന്നാണ് അദ്ദേഹത്തെ പരിഗണിച്ചത്. അമിതാഭ് ബച്ചന്‍, രജനീകാന്ത്, വിധു വിനോദ് ചോപ്ര, ജാനു ബറുവ, രാജു ഹിരാനി, ജയബച്ചന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, രമേശ് സിപ്പി, ഗോവിന്ദ് നിഹലാനി, ആമിര്‍ ഖാന്‍ എന്നിവരെ പിന്തള്ളിയാണു മഹാഭാരതം സീരിയലില്‍ യുധിഷ്ഠിരന്റെ വേഷത്തില്‍ അഭിനയിച്ച ഗജേന്ദ്രചൗഹാൻ ചെയർമാൻ ആയത്.