അഗ്നിശുദ്ധിയോടെ ശ്രീ;ഐപിഎൽ കേസിൽ ശ്രീശാന്ത് കുറ്റവിമുക്തൻ
ഐപിഎൽ കേസിൽ ശ്രീശാന്ത് ഉൾപ്പെടെ എല്ലാവരെയും കോടതി കുറ്റവിമുക്തരാക്കി. മക്കോക്ക അടക്കം ഡൽഹി പൊലീസ് ചുമത്തിയ ഒരു കുറ്റവും ഇവർക്കെതിരെ നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു.
അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നീന ബന്‍സാല്‍ കൃഷ്ണയാണ് വിധി പറഞ്ഞത്. 6000 പേജുള്ള കുറ്റപത്രത്തില്‍ 39 പേരാണ് പ്രതികള്‍. മക്കോക്ക ഉള്‍പ്പടെ ഏതൊക്കെ വകുപ്പുകള്‍ ചുമത്തണമെന്ന കാര്യം നിരവധി തവണ പരിശോധിക്കുകയും കേസ് മാറ്റിവെക്കുകയും ചെയ്ത ശേഷമാണ് കോടതി ഇന്ന് വിധി പറഞ്ഞത്.
വിധിയറിയാനായി എസ്. ശ്രീശാന്ത് ഡല്‍ഹി പട്യാല ഹൗസ് കോടതിയിലെത്തിയിട്ടുണ്ട്. ഐപിഎല്‍ ആറാം സീസണില്‍ വാതുവയ്പുകാരില്‍നിന്ന് പണം വാങ്ങി ഒത്തുകളിച്ചുവെന്നാണ് ശ്രീശാന്തിനെതിരായ ആരോപണം. ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ തുടങ്ങിയ അധോലോക സംഘാംഗങ്ങളാണ് വാതുവയ്പ് നിയന്ത്രിച്ചിരുന്നതെന്ന് ആറായിരം പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ പറയുന്നു.
വാതുവെപ്പുകാരുമായി ബന്ധപെട്ടിട്ടില്ലെന്നും കേസില്‍ മക്കോക്ക നിയമം നിലനില്‍ക്കില്ലെന്നുമായിരുന്നു ശ്രീശാന്തിന്റെ വാദം. കേസില്‍ 2013 മേയിലാണ് എസ്. ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നീ രാജസ്ഥാന്‍ റോയല്‍ താരങ്ങളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.