പാർലമെന്റിൽ പുകവലിക്ക് പ്രത്യേക മുറിവേണമെന്ന് എംപിമാര്‍
ദില്ലി: പാർലമെന്റിനുള്ളിൽ പുകവലിക്കാൻ പ്രത്യേക സ്ഥലം വേണമെന്ന ആവശ്യവുമായി ഭരണ – പ്രതിപക്ഷ ഭേദമന്യേ എംപിമാർ രംഗത്ത്. ഈ ആവശ്യത്തിനായി ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനെ കണ്ടു എംപിമാർ തങ്ങളുടെ പരാതി ഉന്നയിച്ചു. പുകവലിവിരുദ്ധ മേഖലയായ പാര്‍ലിമെന്റില്‍ തങ്ങളുടെ സൗകര്യത്തിന് പുകവലിക്കാന്‍ ഒരു മുറി ഏര്‍പ്പാടാക്കിത്തരണമെന്നാണ് എംപിമാരുടെ ആവശ്യം.
2003ലെ പുകയില നിരോധന നിയമത്തിന്റെ പരിധിയിൽപെടുത്തി അടച്ചു പൂട്ടിയ മുറി വീണ്ടും തുറന്നു തരണമെന്നാണ് എംപിമാര്‍ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് എംപിമാരുടെ പുകവലിയും മുടങ്ങി.
എന്നാല്‍ ചില എംപിമാര്‍ സെന്‍ട്രല്‍ ഹാളിനോടു ചേര്‍ന്ന മുറി എംപിമാര്‍ പുകവലിക്കായി ഉപയോഗിക്കാറുണ്ട്. സ്വകാര്യ ആവശ്യത്തിനായി എംപിമാര്‍ ഇത്തരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത് ശരിയല്ലെന്ന് കാട്ടി ചിലര്‍ രംഗത്തെത്തിയതോടെയാണ് പ്രത്യേക മുറിക്കായി വീണ്ടും സ്പീക്കറെ സമീപിച്ചിരിക്കുന്നത്.
പാർലമെന്റിലെ സ്റ്റെനോഗ്രാഫർമാരാണ് നിലവിൽ ഈ മുറി ഉപയോഗിക്കുന്നത്. എന്നാൽ ചില എംപിമാർ പുകവലിക്കായി ഇപ്പോഴും ഈ മുറിയിലെത്തുന്നുണ്ട്.
എംപിമാരുടെ ഈ ആവശ്യത്തെപ്പറ്റി ചോദിച്ചപ്പോൾ എല്ലാവരുടെ ആവശ്യങ്ങളും പരിഗണിക്കുമെന്ന് സ്പീക്കർ സുമിത്ര മഹാജൻ വ്യക്തമാക്കി. പാർലമെന്റിലെ ഇടനാഴികൾ പുകവലി നിരോധിത മേഖലയായി പ്രഖ്യാപിച്ചുകൊണ്ട് സ്പീക്കർ സോമനാഥ് ചാറ്റർജിയാണ് പ്രത്യേക മുറി അനുവദിച്ചു നൽകിയത്.