സ്‌കൂട്ടറില്‍ വന്ന ദമ്പതികളെ ശല്യം ചെയ്ത് പിന്തുടര്‍ന്ന യുവാക്കളുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു മറിഞ്ഞു

single-img
14 July 2015

Car

സ്‌കൂട്ടറില്‍ വന്ന ദമ്പതികളെ ശല്യം ചെയ്ത് പിന്തുടര്‍ന്ന യുവാക്കളുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു മറിഞ്ഞു. കാറിലുണ്ടായിരുന്ന യുവാക്കളെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാക്കള്‍ മദ്യപിച്ചിരുന്നതായി തെളിയുകയും കാറില്‍നിന്ന് കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. കൊല്ലം ശക്തികുളങ്ങര സ്വദേശികളായ നെബിന്‍(22), ക്രിസ്റ്റിന്‍ (20), അരുണ്‍ (22), ടെസിന്‍ (20), റോപ്(21) എന്നിവരെയാണ് പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ രാവിലെ 8.45നായിരുന്നു ദേശീയപാതയില്‍ കലവൂര്‍ ബര്‍ണാഡ് ജങ്ഷനു സമീപം അപകടം നടന്നത്. യുവാക്കള്‍ ആലപ്പുഴ ഭാഗത്തുനിന്ന് സ്‌കൂട്ടറില്‍ വരികയായിരുന്ന ദമ്പതികളെ അശ്ലീല ആംഗ്യം കാട്ടി പിന്തുടരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവരുടെ ശല്യം രൂക്ഷമായതോടെ പാതിരപ്പള്ളി ജങ്ഷന്‍ പിന്നിട്ടപ്പോള്‍ സ്‌കൂട്ടര്‍ നിര്‍ത്തിയെങ്കിലും വീണ്ടും യുവാക്കള്‍ പിന്തുടരുകയായിരുന്നു.

പിന്തുടരുന്നതിനിടയ്ക്കാണ് കാട്ടൂര്‍ കോര്‍മശേരിവീട്ടില്‍ സുബാബുവിന്റെ കാറുമായി യുവാക്കളുടെ കാര്‍ കൂട്ടിയിടിച്ച് മറിഞ്ഞത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനായ സുബാബു കെ.എസ്.ഇ.ബി. കലവൂര്‍ സെക്ഷന്‍ ഓഫീസില്‍ ബില്ലടയ്ക്കാനെത്തിയപേ്ാഴായിരുന്നു അപകടം.

അപകടത്തിനുശേഷം പരിക്കുകളോടെ കാറില്‍നിന്നു പുറത്തിറങ്ങിയ യുവാക്കളെ സ്ത്രീകള്‍ ചേര്‍ന്നു കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു. അപകട വിവരമറിഞ്ഞ് ആലപ്പുഴയില്‍നിന്നെത്തിയ അഗ്‌നിശമന സേന യുവാക്കളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവാക്കള്‍ മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു.