വ്യാപം കുംഭകോണം:ഒരു പോലീസുകാരനെക്കൂടി മരിച്ച നിലയില്‍ കണ്ടെത്തി
മധ്യപ്രദേശ് വ്യാവസായിക പരീക്ഷാമണ്ഡല്‍ (വ്യാപം) അഴിമതിക്കേസില്‍ നാലു മാസം മുമ്പ് ചോദ്യം ചെയ്യപ്പെട്ട പോലീസ് കോണ്‍സ്റ്റബിളിനെ മരിച്ച നിലയില്‍ കണ്ടെത്തി. അനധികൃതമായി നിയമനം ലഭിച്ചുവെന്നാരോപിക്കപ്പെടുന്ന രമാകാന്ത് പാണ്ഡെ എന്ന കോണ്‍സ്റ്റബിളിനെയാണ് ടിക്കാംഗഡ്ഡിലെ ടൂറിസ്റ്റ് കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടത്. വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് അടുത്തടുത്ത ദിവസങ്ങളില്‍ നടക്കുന്ന നാലാമത്തെ മരണമാണിത്.മധ്യപ്രദേശ് സാഗർ ജില്ലയിലെ പൊലീസ് ട്രെയ്നിങ് അക്കാദമിക്കു സമീപം തടാകത്തിലാണു ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്.
മൂന്നുവർഷത്തിനിടെ കേസിലെ പ്രതികളും സാക്ഷികളുമായി ദുരൂഹസാഹചര്യത്തിൽ മരിച്ചവരുടെ എണ്ണം 45 ആയി. ഇതിനിടെ കേസുമായി ബന്ധപ്പെട്ട മധ്യപ്രദേശിലെ ഒാർച്ച പെലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുമുണ്ട്.
ഗവര്‍ണര്‍ രാംനരേഷ് യാദവിന്റെ ഓഫീസുള്‍പ്പെടെ വിവിധ ഭരണഘടനാ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസിലുള്‍പ്പെട്ടിട്ടുണ്ട്. ദേശീയശ്രദ്ധയില്‍ അത്ര പെടാതെപോയ കേസ് ഇതിലുള്‍പ്പെട്ടവരുടെ ദുരൂഹമരണം പുറത്തായതോടെയാണ് വാര്‍ത്തയായത്. മരിച്ചവരിലേറെയും 25-നും 30-നുമിടയില്‍ പ്രായമുള്ളവരാണ്. റോഡപകടങ്ങളിലാണ് ഭൂരിഭാഗം മരണങ്ങളും.
വ്യാപം വഴി മധ്യപ്രദേശ് സർക്കാർ സർവീസിലേക്കുള്ള നിയമനങ്ങളിലും പ്രഫഷനൽ കോഴ്സ് പ്രവേശനത്തിലും വ്യാപകമായ ക്രമക്കേടും അഴിമതിയും നടന്നതായി 2013ൽ ആണു പുറത്തുവന്നത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ മധ്യപ്രദേശ് പൊലീസിലെ പ്രത്യേക അന്വേഷണ സംഘ(എസ്ഐടി)മാണു കേസന്വേഷിക്കുന്നത്.