അവിവാഹിതരായ അമ്മമാർക്ക് അച്ഛന്റെ സമ്മതമില്ലാതെ തന്നെ മക്കളുടെ രക്ഷകർത്തൃത്വത്തിന് അപേക്ഷിക്കാമെന്ന് സുപ്രീംകോടതി

single-img
6 July 2015

supreme_courtന്യൂഡൽഹി:  അവിവാഹിതരായ അമ്മമാർക്ക് അച്ഛന്റെ സമ്മതമില്ലാതെ തന്നെ മക്കളുടെ രക്ഷകർത്തൃത്വത്തിന് അപേക്ഷിക്കാമെന്ന് സുപ്രീംകോടതി.  നേരത്തെ ഇത്തരം സാഹചര്യങ്ങളിൽ പിതാവിന് നോട്ടീസ് അയയ്ക്കുകയും സമ്മതം വാങ്ങുകയും ചെയ്യേണ്ടിയിരുന്നു. ആ വ്യവസ്ഥയാണ് ജസ്റ്റിസ് വിക്രംജിദ്ത സെന്നിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് നീക്കിയത്.

അവിവാഹിതരായ അമ്മമാർക്ക് അവരുടെ കുട്ടികളുടെ രക്ഷാകർത്തൃത്വം ഏറ്റെടുക്കുന്നതിന് അച്ഛന് നോട്ടീസ് അയക്കണമെന്ന രീതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗസറ്റഡ് ഉദ്യോഗസ്ഥയായ യുവതി നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

ഹൈക്കോടതി ഉൾപ്പടെയുള്ള കീഴ്ക്കോടതികൾ ഈ പ്രശ്നത്തിൽ കുട്ടിയുടെ ക്ഷേമത്തെപ്പറ്റി ചിന്തിക്കാതെയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് സുപ്രീം കോടതി പറഞ്ഞു. അവിവാഹിതരായ അമ്മമാര്‍ക്ക് കുട്ടിയുടെ രക്ഷിതാവാകാന്‍ അവകാശമുണ്ടെന്നും ഇതിന് കുട്ടിയുടെ പിതാവിന്റെ അനുവാദം ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയത്.തന്നോടൊപ്പം കഷ്ടിച്ച് രണ്ട് മാസം നിന്ന ആ മനുഷ്യന് ഒരു കുട്ടിയുണ്ടെന്ന് പോലും അറിയില്ലെന്നും തനിക്ക് മാത്രമായി കുട്ടിയുടെ രക്ഷാകർത്തൃത്വം വേണമെന്നും യുവതി ഹർജിയിൽ വ്യക്തമാക്കിയിരുന്നു.