വ്യാപം നിയമന അഴിമതി കേസ്; വാർത്ത പുറത്ത് വിട്ട ആജ് തക്കിന്റെ റിപ്പോര്‍ട്ടർ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; ഇതുവരെ കേസുമായി ബന്ധമുള്ള 45 പേര്‍ കൊല്ലപ്പെട്ടു
ഭോപ്പാല്‍: മധ്യപ്രദേശിലെ വ്യാപം നിയമന അഴിമതിയെപ്പറ്റി നിര്‍ണായക റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ട ആജ് തക് ചാനലലിലെ റിപ്പോര്‍ട്ടർ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കേസുമായി ബന്ധപ്പെട്ട് അഭിമുഖം തയ്യാറക്കുന്നതിനിടെയാണ് അക്ഷയ് സിംഗ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും മരണം സ്വാഭാവികമെന്നാണ് പറയുന്നത്. വ്യാപം തട്ടിപ്പിലെ പ്രതിയായ നമ്രത ദാമോര്‍ എന്ന പെണ്‍കുട്ടിയുടെ കുടുബംവുമായി അഭിമുഖം നടത്തുന്നതിനിടെയാണ് അക്ഷയ് സിംഗ് നെഞ്ചുവേദന വന്ന് മരിക്കുന്നത്. നിയമനഅഴിമതിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട 45 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടയിലാണ് അക്ഷയ് സിങ്ങിന്റെ മരണം.
കേസില്‍ ആരോപണവിധേയയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച നമ്രതയെന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായുള്ള അഭിമുഖത്തിനു ശേഷം അക്ഷയ് കുഴഞ്ഞുവീഴുകയായിരുന്നു. നമ്രതയെ ഈയടുത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് ഏറെ ദുരൂഹതകളാണ് നിലനില്‍ക്കുന്നത്. ഉന്നത രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍, ബിസിനസ് പ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പെട്ട നിയമന തട്ടിപ്പാണ് വ്യാപം. 25 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ് ഇത്തരത്തില്‍ മരിയ്ക്കുന്നത്. സാക്ഷികളും പ്രതികളും ദുരൂഹ സാഹചര്യത്തില്‍ മരിയ്ക്കുന്നു എന്നതാണ് ഈ കേസിന്റെ മറ്റൊരു പ്രത്യേകത.
സംസ്ഥാന പ്രൊഫഷണല്‍ എക്‌സാംബോര്‍ഡ് 2009 മുതല്‍ നടത്തിയ നിയമനപരീക്ഷകളില്‍ വ്യാപകമായി ക്രമക്കേട് നടന്നെന്നാണ് കേസ്. നിയമനത്തില്‍ വഴിവിട്ട് ഇടപെട്ടെന്ന് ആരോപിച്ച് ഗവര്‍ണര്‍ രാംനരേശ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണസംഘം കേസെടുത്തിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഒട്ടേറെ മന്ത്രിമാരും കേസില്‍ ആരോപണം നേരിടുന്നു.