പ്രേമം സിനിമയുടെ വ്യാജൻ:പ്രിയദര്‍ശനേയും ബി. ഉണ്ണികൃഷ്ണനേയും ചോദ്യം ചെയ്യണമെന്ന് ലിബര്‍ട്ടി ബഷീര്‍
പ്രേമം സിനിമയുടെ പ്രിന്റുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് പ്രിയദര്‍ശനെയും ബി. ഉണ്ണികൃഷ്ണനെയും ചോദ്യം ചെയ്യണമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. പ്രേമം സിനിമയുടെ പ്രിന്റുകള്‍ ചോര്‍ന്നത് പ്രിയദര്‍ശന്റെ ചെന്നൈയിലുള്ള ലാബില്‍ നിന്നോ ബി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള വിസ്മയ സ്റ്റുഡിയോയില്‍ നിന്നുമാകാമെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
എന്നാല്‍ സാങ്കേതിക പരിജ്ഞാനമില്ലാത്ത വിശദീകരണമാണ് ലിബര്‍ട്ടി ബഷീറിന്റേതെന്ന് ഫെഫ്ക പ്രഡിഡന്റും വിസ്മയ സ്റ്റോഡിയോ മാനേജിങ് ഡയറക്ടറുമായ ഉണ്ണികൃഷ്ണന്‍ മറുപടി പറഞ്ഞു. പ്രേമം സിനിമയുടെ വ്യാജ പ്രിന്റ് പ്രചരിക്കുന്ന സംഭവത്തിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആരോപണങ്ങളുമായി ഫിലിം എക്സിറ്റിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തിയത് .
പ്രേമം സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റിലൂടെ വ്യാപകമായത് ദൃശ്യം സിനിമയുടെ റെക്കോര്‍ഡ് തകരാതിരിക്കാന്‍ മനപൂര്‍വം ചെയ്തതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതിനിടെയാണു ആരോപണവും ആയി ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ രംഗത്ത് വന്നത്.