ഇന്ത്യാവിരുദ്ധ വാര്‍ത്ത; ബിബിസിയെ ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ പെറ്റീഷന്‍
ബിബിസിയെ ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന് ഓണ്‍ലൈന്‍ പെറ്റീഷന്‍. ഇന്ത്യാവിരുദ്ധ വാര്‍ത്ത നല്‍കിയെന്നാരോപിച്ചാണ് ചെയ്ഞ്ച് ഡോട്ട് ഓര്‍ഗില്‍ ബിബിസിക്കെതിരെ ഒപ്പു ശേഖരണം നടക്കുന്നത്. രാജ്യത്തെ ദാരിദ്ര്യവും പോഷകാഹാരക്കുറവും വ്യക്തമാക്കുന്ന വാര്‍ത്ത നൽകിയതാണ് ബിബിസിക്കെതിരെ തിരിയാന്‍ പരാതിക്കാരെ പ്രേരിപ്പിച്ചത്.
ലോകത്ത് ഒരു രാഷ്ട്രവും സമ്പൂര്‍ണ്ണരല്ലെന്നും സ്വാതന്ത്ര്യം നേടി 65 വര്‍ഷം പിന്നിടുമ്പോഴേക്കും ഇന്ത്യ മറ്റു രാജ്യങ്ങളെക്കാള്‍ കൂടുതല്‍ വികസനം കൈവരിച്ചെന്നും ദീപന്ശു ഖന്ദേല്‍വാള്‍ നല്‍കിയ ഓണ്‍ലൈന്‍ പെറ്റീഷനില്‍ അവകാശപ്പെടുന്നു. ഇന്ത്യയെ വിമര്‍ശിക്കുന്നതിലാണ് ബിബിസിക്ക് കൂടുതല്‍ താല്‍പര്യം.
രാജ്യത്തെ കുറിച്ച് നെഗറ്റീവ് വാര്‍ത്തകള്‍മാത്രമാണ് ബിബിസി നല്‍കുന്നതെന്നും ഇതിലധികവും നിരുത്തരവാദപരമായ വാര്‍ത്തകളാണെന്നും പെറ്റീഷനില്‍ കുറ്റപ്പെടുത്തുന്നു. ഇന്ത്യയില്‍ ബിബിസിയുടെ പ്രവര്‍ത്തനം നിരോധിക്കണമെന്നും രാജ്യസ്‌നേഹികള്‍ ഇതിനെ പിന്താങ്ങണമെന്നുമാണ് പരാതിക്കാരന്‍ ആവശ്യപ്പെടുന്നത്.