ഹിന്ദു തീര്‍ഥാടകര്‍ ആക്രമിക്കപ്പെട്ടാൽ അതിന്റെ ദൂഷ്യഫലം അനുഭവിക്കേണ്ടിവരിക ഹജ്ജ് തീര്‍ത്ഥാടകരായിരിക്കും- സാധ്വി പ്രാചി
ഹിന്ദു തീര്‍ഥാടകര്‍ ആക്രമിക്കപ്പെടുകയാണെങ്കില്‍ അതിന്റെ ദൂഷ്യഫലം അനുഭവിക്കേണ്ടിവരിക ഹജ്ജ് തീര്‍ത്ഥാടകരായിരിക്കുമെന്നാണ് സാധ്വി പ്രാചിയുടെ ഭീഷണി. അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെ പാകിസ്ഥാന്‍ തീവ്രവാദഗ്രൂപ്പിന്റെ ആക്രമണഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിറകെയായിരുന്നു പ്രതികരണം.
”എന്തുകൊണ്ടാണ് ഹിന്ദു ഭക്തര്‍ക്ക് നേരെ എന്നും അവരുടെ തീര്‍ഥാടനത്തിനിടെ ഭീഷണിയുണ്ടാകുന്നത്. അത് അമര്‍നാഥ് യാത്രയിലായാലും വൈഷ്ണോ ദേവി/പുരി ജഗന്നാഥ ക്ഷേത്ര യാത്രയിലായാലും എല്ലാം അവസ്ഥ അതുതന്നെയാണ്. ഇനി അത്തരം എന്തെങ്കിലും ആക്രമണമുണ്ടായാല്‍ അതിന്റെ അനന്തരഫലം അനുഭവിക്കുക ഹജ്ജ് യാത്രികരായിരിക്കുമെന്നാണ് തനിക്ക് നിങ്ങളോട് പറയാനുള്ളതെന്നും സാധ്വി പ്രാചി പറഞ്ഞു.
ഇന്ത്യയിലെ ഹജ്ജ് തീര്‍ഥാടകരുടെ കാര്യമാണോ പറയുന്നതെന്ന മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് അല്ലെന്നും ജിദ്ദയിലുള്ളവരെയാണ് താന്‍ ഉദ്ദേശിച്ചതെന്നും അവര്‍ വിശദീകരിച്ചു. ”ഹജ്ജ് തീര്‍ഥാടകര്‍ അഭിമുഖീകരിക്കാന്‍ പോകുന്ന ദൂഷ്യങ്ങള്‍ എന്തെല്ലാമെന്ന് കാലം അവരോട് പറയും. തങ്ങള്‍ അവര്‍ക്ക് യോജിച്ച മറുപടി നല്‍കുമെന്നും പ്രാചി കൂട്ടിച്ചേര്‍ത്തു.
”പാവപ്പെട്ട ഹിന്ദു തീര്‍ഥാടകര്‍ അവരുടെ ദൈവത്തെ കാണാനായി പോകുകയാണ്. അവര്‍ എന്തെങ്കിലും നശിപ്പിക്കുകയോ കട്ടെടുക്കുകയോ ചെയ്തിട്ടില്ല. ഭക്തിയും വിശ്വാസവും മാത്രമായാണ് അവര്‍ പോകുന്നതെന്നും പ്രാചി പറയുന്നു.