എം.പിമാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും മുന്‍ എം.പിമാര്‍ക്കുള്ള പെന്‍ഷനും ഇരട്ടിയോളം വര്‍ധിപ്പിക്കാൻ ശുപാര്‍ശ
ന്യൂഡല്‍ഹി: എം.പിമാർക്കും മുൻ എം.പിമാർക്കും ഇനി അച്ചാദിൻ. എം.പി.മാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും മുന്‍ എം.പി.മാര്‍ക്കുള്ള പെന്‍ഷനും ഇരട്ടിയോളം വര്‍ധിപ്പിക്കണമെന്ന് പാര്‍ലമെന്റ് സമിതി ശുപാര്‍ശചെയ്തു. എം.പി.മാര്‍ക്ക് നിലവില്‍ കിട്ടുന്ന ശമ്പളം 50,000 രൂപയാണ്(അലവന്‍സുകളില്ലാതെ). സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി.എ.യുടെ അടിസ്ഥാനത്തില്‍ ശമ്പളം വര്‍ധിപ്പിക്കുന്നതുപോലെ എം.പിമാര്‍ക്കും ഡി.എ ബന്ധിപ്പിച്ചുള്ള ശമ്പളം നല്‍കണമെന്നാണ് ശുപാര്‍ശ.
സഭ ചേരുന്ന ദിവസങ്ങളിലും പാര്‍ലമെന്റ് സമിതികള്‍ ചേരുമ്പോഴും ദിവസം 2000 രൂപ എന്ന നിരക്കില്‍ അലവന്‍സ് ഗണ്യമായി ഉയര്‍ത്തണം. മുന്‍ എം.പിക്ക് കിട്ടുന്ന ഏറ്റവും ചുരുങ്ങിയ പെന്‍ഷന്‍ ഇപ്പോള്‍ 20,000 രൂപയാണ്. അത് 35,000 രൂപ ആക്കണം. അംഗങ്ങള്‍ക്കുള്ള മറ്റ് അലവന്‍സ് വര്‍ധിപ്പിക്കണമെന്നാണ് ബി.ജെ.പി നേതാവ് യോഗി ആദിത്യനാഥ് അധ്യക്ഷനായ സമിതിയുടെ നിലപാട്.
വിമാനക്കൂലിയും അതിനു തുല്യമായ അലവന്‍സും നല്‍കണം. മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും സൗജന്യ ചികിത്സാ ച്ചെലവ് നല്‍കണം. ഒന്നാം ക്ലാസ് എ.സിയിലുള്ള സൗജന്യയാത്രയില്‍ ഇപ്പോള്‍ സഹായിയെ കൊണ്ടുപോകാന്‍ അനുവാദമില്ല. സഹായിക്കും അതേ ക്ലാസില്‍ സൗജന്യയാത്ര അനുവദിക്കണം.