തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് വാങ്ങിയ വെജ്ബിരിയാണിയില്‍ ചത്ത പഴുതാര
തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനിലെ സസ്യഭോജനശാലയില്‍ നിന്ന് വാങ്ങിയ ബിരിയാണിയില്‍ നിന്നും ചത്ത പഴുതാരയെ ലഭിച്ചു. ചൊവ്വാഴ്ച ശബരി എക്‌സ്പ്രസ്സില്‍ യാത്രചെയ്ത സതേണ്‍ റെയില്‍വേ ചീഫ് കൊമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടര്‍ കെ. മുരുകാനന്ദമാണ് ബിരിയാണിക്കകത്ത് രണ്ടുകഷ്ണമായി കിടക്കുന്ന പഴുതാരയെ കണ്ടത്.
വെജിറ്റബിള്‍ ബിരിയാണി പാക്കറ്റ് തുറന്ന് കഴിച്ചുതുടങ്ങിയതിനുശേഷമാണ് പഴുതാരയെ കണ്ടത്. ഉടൻ തന്നെ മുരുകാനന്ദം ഇത് വിതരണക്കാരുടെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് പാലക്കാട്ടുവെച്ച് ഭക്ഷണസാമ്പിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ഏല്പിച്ച് പരിശോധനയ്ക്കയക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ബാബു കാറ്ററേഴ്‌സാണ് വിതരണക്കാര്‍. പരാതിയെത്തുടര്‍ന്ന് ഇതിന്റെ മാനേജര്‍ ക്ഷമാപണം നടത്തിയെങ്കിലും മുരുകാനന്ദം ഉടന്‍ റെയില്‍വേ മേലധികാരികള്‍ക്ക് പരാതി നല്‍കി. ഇത് ആദ്യമായല്ല ഇന്ത്യൻ റെയിൽ വേയുടെ ഭക്ഷണം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.