യുഡിഎഫ് ഭരണത്തിലെ വര്‍ഗീയ ധ്രുവീകരണം ബിജെപിയുടെ വോട്ട് വര്‍ധിപ്പിച്ചു; ഇതിനെതിരെ കേരളം ജാഗ്രത പുലര്‍ത്തണം; ഈ വെല്ലുവിളി നേരിടാനുള്ള ദൗത്യം സിപിഎം ഏറ്റെടുക്കുന്നു- കൊടിയേരി ബാലകൃഷണൻ
ബിജെപിയുടെ വോട്ടില്‍ വന്ന വര്‍ധനവിന് കാരണം യുഡിഎഫ് ഭരണത്തില്‍ വര്‍ഗീയ ധ്രുവീകരണം നടക്കുന്നുവെന്നതിന്റെ തെളിവാണെന്ന് കൊടിയേരി ബാലകൃഷണൻ. ഇതൊരു മുന്നറിയിപ്പാണ്. ഇതിനെതിരെ കേരളം ജാഗ്രത പുലര്‍ത്തണം. ഈ വെല്ലുവിളി നേരിടാനുള്ള ദൗത്യം സിപിഎം ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ഭരണത്തിനുള്ള അംഗീകാരമല്ല അരുവിക്കരയിലെ ജനവിധി. തോല്‍വി അംഗീകരിക്കുന്നു, വിജയം അധികാരവും പണവും മദ്യവും ഉപയോഗിച്ചാണെന്നും കോടിയേരി പറഞ്ഞു. ഭരണമുപയോഗിച്ച് ജാതിമത ശക്തികളെ യുഡിഎഫിന്റെ മുകളില്‍ അണിനിരത്തിയതിന്റെ വിജയമാണുണ്ടായത്. പ്രലോഭനങ്ങളിലൂടെ നേടിയ വിജയമാണ്. ഈ തിരഞ്ഞെടുപ്പു ഫലം പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
യുഡിഎഫിന് 39.66 ശതമാനം വോട്ടു മാത്രമേ ലഭിച്ചിട്ടുള്ളൂ. 60 ശതമാനത്തിലധികം ജനങ്ങള്‍ യുഡിഎഫിനെതിരായിട്ടാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂരിപക്ഷം ജനങ്ങളും യുഡിഎഫിനെതിരായി ചിന്തിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നതെന്നും കൊടിയേരി പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പുമായി ചിന്തിക്കുമ്പോള്‍ നേരിയ വര്‍ധനവു മാത്രമാണ് എല്‍ഡിഎഫിന് ഉണ്ടാക്കാന്‍ സാധിച്ചത്. കൂടുതല്‍ ജനവിഭാഗങ്ങളെ ആകര്‍ഷിക്കുന്നതിനാവശ്യമായ പരിപാടികള്‍ നടത്തണമെന്നാണ് ഇത് തെളിയിക്കുന്നത്. ഈ വിജയത്തിന്റെ മറവില്‍ അഴിമതിയും ജനവിരുദ്ധ നിലപാടുമായി മുന്നോട്ടു പോകുന്നതിനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.