അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ കനത്ത പോളിങ്; പോളിങ് ശതമാനം 76.31
അരുവിക്കര: അരുവിക്കര നിയമസഭാ മണ്ഡലത്തിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്.രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ തന്നെ പല ബൂത്തുകളിലും വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ എത്തി.76.31 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വൈകിട്ട് ആറ് മണിക്ക് പുറത്തുവിട്ട കണക്ക്. ജി. കാർത്തികേയൻ മത്സരിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 70.29 ശതമാനമായിരുന്നു പോളിംഗ്. ആര്യനാട് പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പേര് വോട്ട് രേഖപ്പെടുത്തിയത്; 78.90 ശതമാനം. ഏറ്റവും കുറവ് കുറ്റിച്ചല്‍ പഞ്ചായത്തിലും; 74.29 ശതമാനം.
അരുവിക്കര പഞ്ചായത്തില്‍ 77.34 , തൊളിക്കോട് പഞ്ചായത്തില്‍ 74.12 , വിതുരയില്‍ 75.88, ഉഴമലയ്ക്കലില്‍ 75.54 , വെള്ളനാട്ട് 76.73 , പൂവച്ചലില്‍ 76.28 ആണ് വോട്ടിങ് ശതമാനം.1,84,223 വോട്ടർമാരാണ് ആകെയുള്ളത്. 97,535 സ്ത്രീകളും 86,688 പുരുഷന്മാരും.ഉച്ചയ്ക്ക് 3.30 ആയതോടെ പോളിംഗ് ശതമാനം 65 കടന്നു. എന്നാൽ 74 ാം നമ്പര്‍ ബൂത്തില്‍ ഒരു മണിക്കൂര്‍ വോട്ടിങ് തടസ്സപ്പെട്ടു. വോട്ടിങ് യന്ത്രത്തിലെ തകരാറിനെ തുടര്‍ന്നാണ് പോളിങ് തടസ്സപ്പെട്ടത്. പിന്നീട് മറ്റൊരു വോട്ടിങ് യന്ത്രം എത്തിച്ചാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.
എട്ട് പഞ്ചായത്തുകളിലായി 153 ബൂത്തുകളാണ് വോട്ടിങ്ങിനായി ക്രമീകരിച്ചിരുന്നത് . അഞ്ചു മണിക്ക് പോളിംഗ് സമയം അവസാനിക്കുന്പോഴും വോട്ട് ചെയ്യാൻ നിരവധി പേർ ക്യൂവിൽ നിൽപുണ്ടായിരുന്നു.കേന്ദ്ര സേനയടക്കം കനത്ത സുരക്ഷാ സന്നാഹമാണ് പോളിംഗ് ബൂത്തുകളിൽ ഏർപ്പെടുത്തിയിരുന്നത്.കെ.എസ്.ശബരീനാഥന് (യു.ഡി.എഫ്.), എം.വിജയകുമാര്‍ (എല്‍.ഡി.എഫ്.), ഒ. രാജഗോപാല്‍ (ബി.ജെ.പി.) എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികൾ. 30നു വോട്ടെണ്ണല്‍.