മുംബയ് വ്യാജമദ്യ ദുരന്തത്തിന് കാരണക്കാരായ കുറ്റവാളികളെ തൂക്കിലേറ്റണമെന്ന് ദേവേന്ദ്ര ഫട്നവിസ്
24 June 2015
മുംബയ്: നൂറ്റിരണ്ടുപേരുടെ മരണത്തിനിടയാക്കിയ മുംബയ് വ്യാജമദ്യ ദുരന്തത്തിന് കാരണക്കാരായ കുറ്റവാളികളെ തൂക്കിലേറ്റണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ്. പ്രതികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. അത്തരത്തിൽ അന്വേഷണം നടത്താൻ അധികൃതരോട് ആവശ്യപ്പെടും. കഴിഞ്ഞ ദിവസം ഉച്ചയോടെ കേസിലെ മുഖ്യപ്രതിയെ ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. വടക്ക് കിഴക്കൻ ഡൽഹിയിലെ സീലമ്പൂരിൽ വെച്ചാണ് മുഖ്യപ്രതി അതീഖ് എന്നറിയപ്പെടുന്ന മൻസൂർ ലതീഫ് ഷെയ്ഖിനെ പിടികൂടിയത്. ഇയാളുമായി പൊലീസ് മുംബയിലേക്ക് തിരിച്ചു. ദുരന്തത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ അന്വേഷണ ഉദ്യോഗസ്ഥരുടെ ആഭിമുഖ്യത്തിൽ ഒരു ഉന്നതതല കമ്മിറ്റി രൂപീകരിച്ചിരുന്നു. മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.