അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ വിജയത്തോടെ യു.ഡി.എഫിൽ ഭരണത്തുടര്‍ച്ചയുണ്ടാകും;ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ധീരമായ നിലപാടായിരുന്നു- എ.കെ ആന്റണി
തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയത്തോടെ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് എ.കെ ആന്റണി. സ്ഥാനാര്‍ത്ഥിയുടെ മികവ് തെരഞ്ഞെടുപ്പിലെ പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കരയില്‍ സര്‍ക്കാറിന്റെ വിലയിരുത്തലും ഉണ്ടാകും. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍, സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം, ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയം ഇവയും ജനം വിലയിരുത്തും.
കേന്ദ്രഭരണത്തിന്‍റെ സൗകര്യങ്ങളും സന്നാഹങ്ങളും ഉപയോഗിച്ച് അരുവിക്കര പിടിക്കാമെന്ന ബിജെപിയും മോഹം വിലപ്പോവില്ല. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നിലവാരത്തകര്‍ച്ചയോടെ മാത്രമാണ് സംസാരിക്കുന്നത്.
ആ ഭാഷയില്‍ മറുപടി പറയാന്‍ തനിക്കോ കോണ്‍ഗ്രസിനോ അറിയില്ല. അരുവിക്കരയില്‍ ബി.ജെ.പി പെട്ടിയിലാക്കുക എല്‍.ഡി.എഫ് വോട്ടുകളായിരിക്കുമെന്ന് ആന്റണി പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ധീരമായ നിലപാടായിരുന്നുബാർകോഴക്കേസിൽ യുഡിഎഫിൽ ആരു തെറ്റുചെയ്തിട്ടുണ്ടെങ്കിലും സംരക്ഷിക്കില്ല. വിഷയത്തില്‍ നിയമോപദേശത്തിനു കേന്ദ്ര സർക്കാർ നിയമിച്ച അറ്റോർണി ജനറലിനെയും സോളിസിറ്റർ ജനറലിനെയുമാണു സർക്കാർ സമീപിച്ചത്. കേസില്‍ അറ്റോർണി ജനറലിന്റെ നിയമോപദേശം വന്ന ശേഷം നടപടിയുണ്ടാകുമെന്നും ആന്റണി വ്യക്തമാക്കി.