തങ്ങളുടെ ഇല്ലായ്മയിലും പഠിച്ച് ഐ.ഐ.ടി പ്രവേശനം നേടിയ ബ്രിജേഷ്-രാജു സഹോദരങ്ങളുടെ വീടിന് നേരെ കല്ലേറ്; ദളിത് വിഭാഗത്തില്‍പ്പെട്ട ഇവരുടെ വിജയത്തിൽ അസ്വസ്ഥരായ സവര്‍ണരിൽ ചിലരാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണമുണ്ട്
തങ്ങളുടെ ഇല്ലായ്മയിലും പഠിച്ച് ഐ.ഐ.ടി പ്രവേശനം നേടിയ ബ്രിജേഷ്-രാജു സഹോദരങ്ങളുടെ വീടിന് നേരെ കല്ലേറ്. കേന്ദ്രസര്‍ക്കാരിന്റെ ഉൾപെടെ പിന്തുണ ലഭിച്ച ഇവരെ സ്വന്തം നാട്ടിലെ ചിലരെങ്കിലും വെറുത്തു. ദേശീയ തലത്തില്‍ ഇവർ ശ്രദ്ധ നേടിയത് പിടിക്കാത്ത ചിലരാണ് ഇതിന്റെയൊക്കെ പിന്നിലെന്ന് പറയപ്പെടുന്നു. ഇവര്‍ക്ക് യു.പി.മുഖ്യമന്ത്രി അഖിലേഷ് യാദവ് ഒരു ലക്ഷം രൂപയുടെ ചെക്കും ലാപ്‌ടോപ്പും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇത് ഏറ്റുവാങ്ങാനുള്ള ചടങ്ങിന് ഇവര്‍ വീട്ടില്‍ നിന്നിറങ്ങിയ ഉടനായിരുന്നു ആക്രമണം.
410ഉം 167ഉം റാങ്ക് നേടിയെങ്കിലും അഡ്മിഷന്‍ ഫീസ് പോലും നല്‍കാന്‍ കഴിയാതിരുന്ന ബ്രിജേഷും രാജുവും ദേശീയ തലത്തില്‍ വാര്‍ത്തയായി. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേന്ദ്ര മാനവ വിഭവശേഷി വികന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുമൊക്കെ പിന്തുണയുമായെത്തി.
സ്മൃതി ഇടപെട്ട് അവര്‍ക്ക് പ്രവേശന ഫീസ് ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു. ഈ അംഗീകാരങ്ങളാണ് നാട്ടിലെ ചിലരെ ചൊടിപ്പിച്ചതെന്നാണ് കരുതുന്നത്. ദളിത് വിഭാഗത്തില്‍പ്പെട്ട ഇവര്‍ക്കു നേരെ നേരത്തേയും ആക്രമണങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ സംഭവത്തിനു പിന്നില്‍ സവര്‍ണരായ ചിലരാണെന്നും ആരോപണമുണ്ട്.
ഫ്ലക്‌സ് ഷീറ്റുകൊണ്ട് മേഞ്ഞ മണ്‍വീട് ഒരു കനത്ത കാറ്റിലോ മഴയിലോ ഇടിഞ്ഞുവീഴാം എന്ന നിലയിലാണ്. എന്നിട്ടും ഇരുവരെയും പഠിപ്പിക്കുന്നതില്‍ നിന്ന പിന്‍വാങ്ങാന്‍ പിതാവ് ധര്‍മരാജ് തയ്യാറായിരുന്നില്ല. വന്‍ വിജയം നേടിയ ഇരുവര്‍ക്കും സ്‌കൂള്‍-കോളേജ് വിദ്യാഭ്യാസ കാലത്ത് സ്‌കോളര്‍ഷിപ്പും നേടിയിരുന്നു.