നൂറോളം പേർ ചേർന്ന് കടത്തിയ 63 കിലോഗ്രാം സ്വര്‍ണ്ണം വിശാഖപട്ടണം വിമാനത്താവളത്തില്‍ വെച്ച് പിടികൂടി
ഹൈദരാബാദ്: വിശാഖപട്ടണം വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഒളിപ്പിച്ചു കടത്തിയ 14 കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ക്വാലാലമ്പുര്‍,സിംഗപ്പൂര്‍,ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നു വിമാനങ്ങളിലെ നൂറോളം വരുന്ന യാത്രക്കാരില്‍ നിന്നാണ് 63 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. സ്വര്‍ണ്ണക്കടത്തിനെതിരെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെ ഒരുമിച്ച് ഒന്നോ രണ്ടോ ആളുടെ കൈയ്യില്‍ കിലോ കണക്കിന് സ്വര്‍ണ്ണം കൊടുത്തുവിടുന്നതിന് പകരം കൂടുതല്‍ ആളുകളെ ഉപയോഗിച്ച് ചെറിയ അളവില്‍ സ്വര്‍ണ്ണം കടത്തുകയെന്ന് പുതിയ രീതി കള്ളക്കടത്തുകാര്‍ പ്രയോഗിച്ചത്.
ഞായറാഴ്ച രാത്രിക്കുശേഷം തിങ്കളാഴ്ച രാവിലെ വരെ, ക്വാലാലംപൂരില്‍ നിന്നും സിങ്കപ്പൂരില്‍ നിന്നും വന്ന മൂന്നു വിമാനങ്ങളിലെ യാത്രക്കാരാണ് പിടിയിലായവരെല്ലാം. ഡി.വി.ഡി പ്ളെയര്‍, ആംപ്ളിഫയര്‍ തുടങ്ങിയ ഉപകരണങ്ങളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. സ്വര്‍ണ്ണം കടത്തിയവരെ കസ്റ്റഡിയില്‍ എടുത്തു. ഇവരില്‍ ഭൂരിഭാഗവും തമിഴ്നാട്ടില്‍നിന്നുള്ളവരാണ്. കൂടുതല്‍ പേരില്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ചെന്നൈയില്‍ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആണ് കസ്റ്റംസ് പരിശോധന ശക്തമാക്കിയത്.