രാജ്യാന്തര യോഗാ ദിനാഘോഷത്തിലേക്ക് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെ ക്ഷണിച്ചില്ലെന്ന വിശദീകരണം; വിവാദ ട്വീറ്റിന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് മാപ്പു പറഞ്ഞു
ന്യൂഡല്‍ഹി: രാജ്യാന്തര യോഗാദിനത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ദിനാഘോഷത്തിലേക്ക് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെ ക്ഷണിച്ചില്ല. അന്നേ ദിവസം ഉപരാഷ്ട്രപതിയുടെ അസാന്നിധ്യം ഉയര്‍ത്തിക്കാട്ടി ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ക്ഷണിച്ചില്ലെന്ന വിശദീകരണം രാഷ്ട്രപതിയുടെ ഓഫീസ് തന്നെ പുറത്തുവിട്ടത്.
രാജ്പഥില്‍ നടന്ന ചടങ്ങളില്‍ ഉപരാഷ്ട്രപതിയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി രാംമാധവ് ട്വീറ്ററിലൂടെയാണ് ആദ്യം പ്രതികരിച്ചത്. രാഷ്ട്രപതി ഭാഗമായ യോഗാദിനാഘോഷത്തില്‍ ഉപരാഷ്ട്രപതി എവിടെ എന്നായിരുന്നു രാം മാധവിന്റെ ചോദ്യം. നികുതി ദായകരുടെ പണം കൊണ്ടുള്ള രാജ്യസഭാ ടിവി യോഗദിനാചാരണത്തെ അവഗണിച്ചുവെന്നും രാംമാധവ് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, വൈകാതെ തന്നെ രാംമാധവ് ട്വിറ്റര്‍ തിരുത്തി. അസുഖം കാരണമാണ് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പരിപാടിക്കെത്ത് എത്താതിരുന്നതെന്നും ആദ്യ ട്വിറ്ററിന് ക്ഷമചോദിക്കുന്നതായും റാം മാധവ് രണ്ടാമത്തെ ട്വിറ്റിൽ പറഞ്ഞു.
എന്നാൽ രാംമാധവിന്റെ കുറിപ്പും വസ്തുതാ വിരുദ്ധമെന്ന് വ്യക്തമാക്കുകയാണ് ഉപരാഷ്ട്രപതിയുടെ ഓഫീസ്. ഉപരാഷ്ട്രപതിക്ക് ഒരു അസുഖവും ഇന്നലെ ഉണ്ടായിരുന്നില്ലെന്നും അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും ഓഫീസ് വ്യകമാക്കി. മാത്രമല്ല യോഗ പരിപാടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ല. പ്രോട്ടോക്കോള്‍ അനുസരിച്ച് ബന്ധപ്പെട്ട മന്ത്രിമാര്‍ ക്ഷണിച്ചെങ്കില്‍ മാത്രമേ ഉപരാഷ്ട്രപതിക്ക് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കൂവെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.
ഉപരാഷ്ട്രപതിയുടെ പൂര്‍ണ നിയന്ത്രണത്തിലുള്ളതാണ് രാജ്യസഭ. ഇത് ലക്ഷ്യമിട്ടാണ് രാജ്യസഭാ ടിവിക്കെതിരെയും രാംമാധവ് വിമര്‍ശനം ഉന്നയിച്ചത്. എന്നാൽ യോഗയെ രാജ്യസഭാ ടിവി അവഗണിച്ചുവെന്ന ആരോപണം രാജ്യസഭ ടിവി സിഇഒ ഗുര്‍ദീപ് സിങ് സപ്പാല്‍ നിഷേധിച്ചു. രാജ്പഥിലെ പരിപാടി സംപ്രേക്ഷണം ചെയ്തില്ലെന്ന്ത് ശരിയാണ്. എന്നാല്‍, യോഗാദിനാചരണവുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്യുമെന്ററികളും ഒരു സ്‌പെഷ്യല്‍ റിപ്പോര്‍ട്ടും രാജ്യസഭാ ടിവി സംപ്രേക്ഷണം ചെയ്തിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.