താന്‍ എപ്പോഴും ഒറ്റയാള്‍ ഭരണത്തിന് എതിരാണെന്ന്- എല്‍.കെ അദ്വാനി
ന്യൂഡല്‍ഹി: താന്‍ എപ്പോഴും ഒറ്റയാള്‍ ഭരണത്തിന് എതിരാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി. രാഷ്ട്രീയ നേതാക്കള്‍ വാജ്‌പെയിയെ പോലെ വിനീതരാകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ അടിയന്തരാവസ്ഥ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന അദ്വാനിയുടെ പ്രസ്താവന കഴിഞ്ഞ ദിവസം വിവാദമായിരുന്നു.
തുടർന്ന് താന്‍ ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചല്ല അത് പറഞ്ഞതെന്ന വിശദീകരണവുമായി അദ്വാനി രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍, താന്‍ ഒറ്റയാള്‍ ഭരണത്തെയും സ്വേച്ഛാധിപത്യത്തെയും എതിര്‍ക്കുകയാണെന്ന പ്രസ്താവന അദ്വാനി നടത്തിയിരിക്കുന്നത്.
‘ താന്‍ എപ്പോഴും ഒറ്റയാള്‍ ഭരണത്തിന് എതിരാണെന്നും. ‘വിജയത്തിന്റെ ട്രാക്ക് റെക്കോര്‍ഡുള്ള വലിയ നേതാവായിരുന്നു വാജ്‌പെയി, പക്ഷെ ഇന്ത്യയാണ് വാജ്‌പെയി, വാജ്‌പെയിയാണ് ഇന്ത്യ എന്ന് ആരും പറഞ്ഞു കേട്ടിട്ടില്ലെന്നും അദ്വാനി പറഞ്ഞു. അദ്വാനി നടത്തിയത് മോഡിക്കെതിരായുള്ള ഒളിയമ്പായാണ് കണക്കാക്കുന്നത്.
‘അധികാരത്തില്‍ എത്തുന്ന ആര്‍ക്കും അത് നഷ്ടപ്പെടാന്‍ ആഗ്രഹമില്ല, പണം കിട്ടുന്നയാള്‍ക്ക് അത് നഷ്ടപ്പെടാന്‍ ആഗ്രഹമില്ലാത്തത് പോലെ തന്നെ’. അധികാരത്തെ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് വോട്ടര്‍മാര്‍ നല്ലപാഠം ചൊല്ലി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.