മെയ്‌ക്ക് ഇൻ കേരള സമ്മിറ്റ് കേരളത്തിന്റെ വികസന കുതിപ്പിന് കരുത്തേകുമെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് യശോ നായിക്
ന്യൂഡൽഹി: കൊച്ചി ആതിഥ്യം വഹിക്കുന്ന മെയ്‌ക്ക് ഇൻ കേരള സമ്മിറ്റ് കേരളത്തിന്റെ വികസന കുതിപ്പിന് കരുത്തേകുമെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് യശോ നായിക് പറഞ്ഞു. ജൂലായ് 23 മുതൽ 25 വരെ നടക്കുന്ന സമ്മിറ്റിന്റെ ബ്രോഷർ മന്ത്രി പ്രകാശനം ചെയ്‌തു. മെയ്‌ക്ക് ഇൻ കേരള വൻ വികസന പദ്ധതികൾ ആയുർവേദ ഹബ്ബായ കേരളത്തിൽ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ കേന്ദ്രമന്ത്രിയിൽ നിന്ന് ബ്രോഷർ ഏറ്റുവാങ്ങി.
കേന്ദ്ര ആയുഷ് വകുപ്പ്, സംസ്ഥാന വ്യവസായ വകുപ്പ്, കെ.എസ്.ഐ.ഡി.സി, കിൻഫ്ര എന്നിവയ്‌ക്കൊപ്പം നിരവധി കേന്ദ്ര – സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ സമ്മിറ്റിൽ കൈകോർക്കുന്നുണ്ട്. കലൂർ ഇന്റർനാഷണൽ സ്‌റ്റേഡിയത്തിലാണ് പരിപാടി. 20,000ത്തിലേറെപ്പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 35 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ സമ്മിറ്റിലൂടെ കേരളം ലക്ഷ്യമിടുന്നു.