സോളാർ തട്ടിപ്പ്കേസിലെ ആദ്യ വിധി; ബിജു രാധാകൃഷ്ണനും സരിതക്കും മൂന്ന് വർഷത്തെ തടവ്
പത്തനംതിട്ട: സോളാർ തട്ടിപ്പ്കേസിലെ ഒന്നും രണ്ടും പ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ്. നായരും കുറ്റക്കാരെന്ന് കണ്ടെത്തി. ഇരുവർക്കും മൂന്ന് വർഷം വീതം തടവ് ശിക്ഷ വിധിച്ചു. സരിത 45 ലക്ഷവും ബിജു 25 ലക്ഷം രൂപയും പിഴയായി അടയ്ക്കണമെന്നും കോടതി പറഞ്ഞു. പത്തനംതിട്ട ജുഡീഷൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് ശിക്ഷ വിധിച്ചത്. ആറന്മുള സ്വദേശി ബാബുരാജിൽ നിന്നും സോളാർ കമ്പനിയുടെ ഓഹരിയെന്ന നിലയിൽ 1.19 കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയിലായിരുന്നു വിധി.
വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, പണം തട്ടിയെടുക്കൽ എന്നിവ നടത്തിയതിന് ഇരുവർക്കുമെതിരെ തെളിവുണ്ടെന്ന് പത്തനംതിട്ട ജുഡീഷൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 406, 409, 420 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഗൂഢാലോചന നടന്നതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് സരിതയുടെ അഭിഭാഷകൻ അറിയിച്ചു.