സെർച്ചിൽ ക്രിമിനലുകളുടെ കൂട്ടത്തിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രവും; വിശദീകരണവുമായി ഗൂഗിൾ രംഗത്ത്
ന്യൂഡല്‍ഹി: സെർച്ചിൽ ക്രിമിനലുകളുടെ കൂട്ടത്തിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രം വന്നതിൽ വിശദീകരണവുമായി ഗൂഗിൾ രംഗത്ത്. ലോകത്തിലെ പത്ത് ക്രിമിനലുകളുടെ ചിത്രം ഗൂഗിളില്‍ തിരഞ്ഞാല്‍ ആദ്യമെത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം. കൂടാതെ ആദ്യത്തെ അഞ്ചുചിത്രങ്ങളില്‍ നാലും മോദിയുടെ ചിത്രം വന്നത് വിവാദമായിരുന്നു. തുടർന്നാണ് ഗൂഗിൾ വിശദീകരണവുമായി രംഗത്ത് വന്നത്.
ഒരു ബ്രിട്ടീഷ് പത്രത്തിന്റെ ലേഖനത്തില്‍ മോദിയുടെ ചിത്രം ഉപയോഗിച്ചതാണ് മോദിയുടെ ചിത്രം സര്‍ച്ചില്‍ വരാന്‍ കാരണമെന്ന് ഗൂഗിൾ നൽകുന്ന വിശദീകരണം. കുറ്റവാളികളെ കുറിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകളും അദ്ദേഹത്തിന്റെ ചിത്രം സര്‍ച്ചില്‍ വരാന്‍ വഴിയൊരുക്കുമെന്നും ഗൂഗിള്‍ പറയുന്നു. ഇതുകൊണ്ട് മോദി ഒരു കുറ്റവാളിയാണെന്ന് അര്‍ഥമില്ലെന്നുമാണ് ഗൂഗിള്‍ വക്താവ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു.
എന്നാല്‍ ഇപ്പോഴും ടോപ് 10 ക്രിമിനല്‍സ് എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ മോദി തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം, കൊല്ലപ്പെട്ട അല്‍ ഖ്വായ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍, പാക് ഭീരരന്‍ ഹാഫിസ് സയിദ്, അയ്മന്‍ അല്‍ സവാഹിരി എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചിത്രവും ഗൂഗിളില്‍ ഇടം പിടിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഗുജറാത്തിലെ സ്‌കൂളുകളിലെ പാഠുസ്തകങ്ങളിലെ വര്‍ണവിവേചനം സംബന്ധിച്ച പരാമര്‍ശത്തെ കുറിച്ച് ബ്രിട്ടീഷ് പത്രത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഉപയോഗിച്ച മോദിയുടെ ചിത്രമാണിത് സര്‍ച്ചില്‍ വരുന്നത്. ലേഖനത്തില്‍ മോദിയെ കുറിച്ച് ഒരു പരാമര്‍ശം മാത്രമേ ഉള്ളൂ എന്നതാണ് രസകരം.
അതേസമയം മോസ്റ്റ് കറപ്റ്റ് പാര്‍ട്ടി ഇന്‍ ദി വേള്‍ഡ് എന്നു തിരഞ്ഞാല്‍ ആദ്യമെത്തുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിക്കിപീഡിയയിലെ പേജാണ് എന്നതാണ് മറ്റൊരു വസ്തുത.