ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ രൂക്ഷവിമര്‍ശനവുമായി വീക്ഷണം
കൊച്ചി: ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗം. പാമോയില്‍ കേസിലെ ചീഫ് സെക്രട്ടറിയുടെ പരാമര്‍ശം കാപട്യമാണ്. ‘ചീഫ് സെക്രട്ടറിയുടേത് സഹതാപം ആര്‍ജ്ജിക്കാനുള്ള വ്യാജ വിലാപമെന്നും ലൈറ്റ് മെട്രോ ഡിഎംആര്‍സിയെ ഏല്‍പ്പിച്ചതിലെ കൊതിക്കെറുവാണ് ‘ എന്ന് വീക്ഷണം പറയുന്നു.
പാമൊലിന്‍ ഇറക്കുമതി ചെയ്യാനുള്ള കരുണാകരന്‍ സര്‍ക്കാരിന്റെ തീരുമാനം തെറ്റായിരുന്നുവെന്നായിരുന്നു ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞിരുന്നത്. താന്‍ ഇക്കാര്യത്തില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതിനാല്‍ തനിക്കൊന്നും ചെയ്യാന്‍ സാധിച്ചില്ല. അത് നടപ്പാക്കുക മാത്രമേ തനിക്ക് സാധിക്കൂ. ഈ കേസിലാണ് തന്നെ പ്രതിയാക്കി 25 വര്‍ഷമായി കേസ് നടത്തുന്നതെന്നും ജിജി തോംസണ്‍ പറഞ്ഞിരുന്നു.
പാമൊലിന്‍ ഇറക്കുമതി ചെയ്തത് സര്‍ക്കാര്‍ ഖജനാവിനെ നഷ്ടം വരുത്തിയിട്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടിന് വിരുദ്ധമായിട്ടാണ് ജിജി തോംസണ്‍ വെളിപ്പെടുത്തല്‍ നടത്തിയത്. പാമോയിൽ അഴിമതിക്കേസ്, ഗെയ്ല്‍ ഭൂമി ഏറ്റെടുക്കല്‍ എന്നിവയില്‍ ചീഫ് സെക്രട്ടറി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭായോഗത്തിലും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.