നിബന്ധനകളില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇളവു വരുത്തുന്നു; എയര്‍ കേരളയ്ക്ക് വീണ്ടും ചിറകുമുളയ്ക്കുന്നു

single-img
3 June 2015

air keralaന്യൂഡല്‍ഹി: കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനിയായ എയര്‍ കേരളയ്ക്ക് വീണ്ടും ചിറകുമുളയ്ക്കുന്നു. പുതിയ വിമാനക്കമ്പനികള്‍ തുടങ്ങുന്നതിനും വിദേശ സര്‍വീസിന് ലൈസന്‍സ് നല്‍കുന്നതിനുമുള്ള നിബന്ധനകളില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇളവു വരുത്തിയത്. ഇതാണ് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങാന്‍ പദ്ധതിയിട്ട എയര്‍ കേരളയ്ക്ക് പുതുജീവന്‍ നല്‍കിയത്.

നേരത്തെ എയര്‍ കേരളയ്ക്ക് തടസ്സം നിന്ന നിരവധി വ്യവസ്ഥകള്‍ പുതിയ വ്യോമയാന നയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവു വരുത്തിയിട്ടുണ്ട്. വിദേശ സര്‍വീസിന് ലൈസന്‍സ് ലഭിക്കണമെങ്കില്‍ അഞ്ച് വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയിരിക്കണം. 20 വിമാനങ്ങളെങ്കിലും സ്വന്തമായി ഉണ്ടായിരിക്കണം തുടങ്ങിയ കടുത്ത വ്യവസ്ഥകളാണ് കേന്ദ്രം ഇളവു ചെയ്തത്. പുതിയ വ്യവസ്ഥ അനുസരിച്ച് വിദേശ സര്‍വീസിന് ലൈസന്‍സ് ലഭിക്കണമെങ്കില്‍ ആഭ്യന്തര സര്‍വീസ് നടത്തണമെന്ന് നിര്‍ബന്ധമില്ല. 600 സര്‍വീസുകള്‍ നടത്തിയവര്‍ക്ക് ലൈസന്‍സ് ലഭിക്കും. സ്വന്തമായി അഞ്ച് വിമാനങ്ങള്‍ ഉണ്ടായാല്‍ മതി.

സംസ്ഥാന സര്‍ക്കാര്‍ പ്രൊമോട്ട് ചെയ്ത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാല്‍) ഉപസ്ഥാപനമായാണ് എയര്‍ കേരള രജിസ്റ്റര്‍ ചെയ്തത്. തുടക്കത്തില്‍ പതിനഞ്ച് സീറ്റുള്ള ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് നടത്താനായിരുന്നു പദ്ധതി. ഗള്‍ഫ് സെക്ടറാണ് കമ്പനി പ്രധാനമായും ലക്ഷ്യമിട്ടത്.