തൂത്തുക്കുടിയില്‍ സ്വകാര്യ എന്‍ജിനീയറിങ് കോളജ് റാഗിംഗ്; ഏഴു മലയാളി വിദ്യാര്‍ഥികൾ അറസ്റ്റിൽ
ചെന്നൈ: തൂത്തുക്കുടിയില്‍ സ്വകാര്യ എന്‍ജിനീയറിങ് കോളജിൽ സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനമേറ്റ് മലയാളി വിദ്യാര്‍ഥി ആശുപത്രിയില്‍. വള്ളനാട് ഇന്‍ഫന്റ് ജീസസ് എന്‍ജിനീയറിങ് കോളജില്‍ കോട്ടയം മണര്‍കാട് സ്വദേശി എബിനു (22) ഗുരുതരപരുക്കേറ്റത്. സംഭവത്തില്‍ രണ്ടു കോട്ടയം സ്വദേശികള്‍ അടക്കം ഏഴു മലയാളി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. റാഗിങ് പരാതിയില്‍ നടപടിയെടുത്തതിനു രണ്ടുവര്‍ഷം മുന്‍പു പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ കൊലപ്പെടുത്തിയതും ഇതേ കോളേജിലാണ്.
തിരുനെല്‍വേലിയിലെ സ്വകാര്യ ആശുപത്രിയിലുള്ള എബിന്റെ നെറ്റിയിലെ ഞരമ്പുകള്‍ക്കും എല്ലിനും ക്ഷതമേറ്റിട്ടുണ്ടെന്നും പരുക്ക് ഗുരുതരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കല്ലുകൊണ്ടുള്ള ഇടിയേറ്റു മുഖത്തെ എല്ല് പൊട്ടി. കണ്ണു തുറക്കാനാകാത്ത അവസ്ഥയിലാണ്.
ഇതേ കോളജില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ആശിഷ് മോഹന്‍, വിഘ്‌നേഷ്, അരുണ്‍കുമാര്‍, മോനു മാത്യു, ജിത്തു ജോര്‍ജ്, കൃഷ്ണ വിശ്വനാഥന്‍, സൂരജ് ജയറാം എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.