ഹിജാബ് ധരിച്ചതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ട മുസ്‌ലിം യുവതിക്ക് അമേരിക്കൻ സുപ്രീം കോടതിയുടെ അനുകൂല വിധി
വാഷിങ്ടണ്‍: ഹിജാബ് ധരിച്ചതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ട മുസ്‌ലിം യുവതിക്ക് അനുകൂലമായി അമേരിക്കയിലെ സുപ്രീം കോടതി വിധി. ഹിജാബ് ധരിക്കുന്നുവെന്നതിന്റെ പേരില്‍ ജോലി നിഷേധിക്കരുത്. മതപരമായ സൗകര്യം അനുവദിക്കണോ എന്ന വിഷയത്തില്‍ കേസില്‍ ഒന്നിനെതിരെ എട്ടു വോട്ടുകള്‍ക്കാണ് അനുകൂല വിധിയുണ്ടായത്. 2008ലായിരുന്നു സംഭവം.
സാമന്ത ഇലോഫിന്‍ എന്ന മുസ്‌ലിം യുവതിക്ക് ജോലി നിഷേധിച്ചതിനെ തുടര്‍ന്ന് അമേരിക്കയിലെ ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ പ്രമുഖ കമ്പനിയായ ആബേര്‍ക്രോംബി ആന്റ് ഫിച്ചിനെതിരെ തുല്യ തൊഴില്‍ അവകാശത്തിനുള്ള സര്‍ക്കാര്‍ ഏജന്‍സിയാണ് കേസ് നല്‍കിയത്. കൗമാരക്കാര്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള ബ്രാന്‍ഡുകളില്‍ ഒന്നാണ് ആബേര്‍ക്രോംബി ആന്റ് ഫിച്ച്. ഓക്‌ലഹോമയിലെ ടൂല്‍സ നഗരത്തിലെ ഷോപ്പിലേക്ക് സെയില്‍സ് ഗേള്‍ ജോലിക്കായി നടത്തിയ അഭിമുഖത്തില്‍ കറുത്ത ഹിജാബ് ധരിച്ചാണ് സാമന്ത ഇലോഫ് എത്തിയത്. അതിനെ തുടര്‍ന്ന് കമ്പനി അവര്‍ക്ക് ജോലി നിഷേധിക്കുകയായിരുന്നു.
1964ല്‍ അമേരിക്കയില്‍ പുറപ്പെടുവിച്ചിട്ടുള്ള പൗരാവകാശ നിയമ പ്രകാരം വ്യക്തിയുടെ വംശം, വര്‍ണം, മതം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം വിലക്കപ്പെട്ടിട്ടുള്ളതാണ്.