വരൾച്ച മാറുന്നതിനായി ദുർമന്ത്രവാദി സംഘം മധ്യവയസ്കന്റെ തല വെട്ടി കുരുതികൊടുത്തു
ജാർഖണ്ഡിൽ കൊടും ചൂട് ശമിച്ച് മഴ പെയ്യുന്നതിനായി ദുർമന്ത്രവാദികൾ 56കാരനായ ആദിവാസിയുടെ തല വെട്ടി കുരുതികൊടുത്തു. റാഞ്ചിക്ക് പടിഞ്ഞാറായി 130 കിലോമീറ്റർ അകലെയുള്ള ഗുമ്ല ജില്ലയിലെ ഉള്‍ഗ്രാമത്തിലാണ് സംഭവം നടന്നത്. തെപ്പ ഖരിയ എന്ന കര്‍ഷകനാണ് കൊല്ലപ്പെട്ടത്.
നാട്ടില്‍ കൊടും ചൂട് വര്‍ദ്ധിക്കുകയും മഴ മാറി നില്‍ക്കുകയും ചെയ്തതോടെ ഒർക്കകൾ (മുഡ്കത്വ) എന്നറിയപ്പെടുന്ന മന്ത്രവാദിസംഘം ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഖരിയയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ആക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷം ശിരസ് വെട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. ഖരിയെ ഞായറാഴ്ച ചന്തയിൽ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചു വീട്ടിലെത്തിയ ബന്ധുക്കള്‍ ചോരയിൽ കുളിച്ചു കിടക്കുന്ന ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഖരിയയുടെ ബന്ധുക്കളെ നിർബന്ധപൂർവം എഫ്ഐആർ രജിസ്റ്റർ ചെയ്യിച്ചതായി പോലീസ് പറഞ്ഞു. കുറ്റവാളികൾക്കു വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു. മഴയ്ക്കും വിളവിനുമായി മനുഷ്യരെ കൊലപ്പെടുത്തി അവരുടെ ശിരസ് വെട്ടിയെടുത്ത് വയലുകളിൽ കുഴിച്ചിടുന്ന മന്ത്രവാദിസംഘമാണ് ഒർക്കകൾ. മൺസൂണിന് തൊട്ടു മുമ്പായി പ്രദേശത്ത് ചുറ്റിക്കറങ്ങുന്ന ഒർക്കകൾക്കെതിരെ പരാതി നൽകാൻ ഗ്രാമവാസികൾ ഭയപ്പെടുകയാണ്.