അരുവിക്കരയിലെ സ്ഥാനാർത്ഥി നിർണയം തന്നോട് ആലോചിച്ചിട്ടില്ല- വി.എസ് അച്യുതാനന്ദൻ
തിരുവനന്തപുരം: അരുവിക്കരയിലെ സ്ഥാനാർത്ഥി നിർണയം തന്നോട് ആലോചിച്ചിരുന്നില്ലെന്ന് വി.എസ് അച്യുതാനന്ദൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും തന്നെ ഒഴിവാക്കിയതിലും വി.എസ് അതൃപ്തി പ്രകടിപ്പിച്ചു. മാധ്യമങ്ങളിലൂടെയാണ് എം. വിജയകുമാറാണ് സ്ഥാനാർത്ഥി എന്നറിഞ്ഞത്. എൽഡി.എഫ് യോഗത്തിന് തൊട്ടുമുമ്പ് പോലും തന്നെ ഇക്കാര്യം അറിയിച്ചില്ല. കേന്ദ്ര നേതൃത്വം പറയാതെ അരുവിക്കരയിൽ പ്രചാരണത്തിന് പോവില്ലെന്നും വി.എസ് പറഞ്ഞു.
അരുവിക്കരയിലെ എൽ.ഡി.എഫ് മണ്ഡലം കൺവെൻഷൻ ജൂൺ മൂന്നിനു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫിന്റെ പ്രചാരണപ്രവർത്തനങ്ങളുടെ ഔദ്യോഗിക തുടക്കം കൂടിയായ കൺവെൻഷനു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ പങ്കെടുപ്പിക്കുന്നില്ല. ഇതു പാർട്ടിയിലും എൽഡിഎഫിലും ചർച്ചയായിരുന്നു. അച്യുതാനന്ദന്റെ കാര്യത്തിൽ കേന്ദ്ര കമ്മറ്റിക്ക് ശേഷം തീരുമാനമെടുക്കാമെന്നാണ് പാർട്ടിയുടെ നിലപാടെന്നാണ് സൂചന.