വാങ്ങാന്‍ നിശ്ചയിച്ചിരുന്ന 126 റഫേല്‍ പോര്‍വിമാനങ്ങളിൽ 36 എണ്ണം മാത്രമേ വാങ്ങൂവെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍
ന്യൂഡല്‍ഹി: യു.പി.എയുടെ ഭരണകാലത്ത് വാങ്ങാന്‍ നിശ്ചയിച്ചിരുന്ന 126 റഫേല്‍ പോര്‍വിമാനങ്ങളിൽ 36 എണ്ണം മാത്രമേ വാങ്ങൂവെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ബാക്കികൂടി വാങ്ങാനുള്ള ചെലവ് താങ്ങാനാവാത്തതിനാലാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നുകൊല്ലം മുമ്പാണ് ഫ്രഞ്ച് കമ്പനിയായ ദടോള്‍ട്ട് ഏവിയേഷനില്‍ നിന്ന് യു.പി.എ സര്‍ക്കാര്‍ 2000 കോടി ഡോളര്‍ (1.3 ലക്ഷം കോടി രൂപ) ചെലവില്‍ 126 റഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ കരാറായത്. ഇതില്‍ 36 എണ്ണത്തില്‍ കൂടുതല്‍ വാങ്ങാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് പരീക്കര്‍ വ്യക്തമാക്കി. ബാക്കി കൂടി വാങ്ങിയാല്‍ മറ്റ് പ്രതിരോധ ആവശ്യങ്ങള്‍ക്ക് ചെലവ് കണ്ടെത്തുന്നതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു.
126 വിമാനങ്ങള്‍ വാങ്ങിയാല്‍ അത് ഇന്ത്യന്‍ സേനയുടെ ആധുനികീകരണ പദ്ധതികള്‍ക്ക് വിഘാതമാകും. പത്തുപതിനൊന്ന് വര്‍ഷം കൊണ്ട് കരാര്‍ പ്രാവര്‍ത്തികമാക്കുന്നതിന് 1.3 ലക്ഷം കോടി രൂപ കണ്ടെത്തണം. അപ്പോള്‍ പിന്നെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് പണമുണ്ടാകുമോയെന്ന് അദ്ദേഹം ചോദിച്ചു.
”ഒരു മേഴ്‌സിഡസും ബി.എം.ഡബ്ല്യുവും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹമുണ്ട്. പക്ഷേ, തനിക്കവയില്ല. കാരണം ഒന്നാമത് തനിക്ക് അവയുടെ ചെലവ് താങ്ങാനാവില്ല. രണ്ടാമത്, തനിക്ക് അവ വേണ്ട. അതുപോലെ, 126 റഫേലുകള്‍ വാങ്ങുകയെന്നത് സാമ്പത്തികമായി നോക്കുമ്പോള്‍ നടക്കുന്ന കാര്യമല്ല. അതിന്റെ ആവശ്യവുമില്ല” -പരീക്കര്‍ പറഞ്ഞു.
കഴിഞ്ഞമാസം ഫ്രാന്‍സ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് സര്‍ക്കാറും തമ്മില്‍ 36 റഫേല്‍ വിമാനങ്ങള്‍ അടിയന്തരമായി ഇറക്കുമതി ചെയ്യാന്‍ കരാറായിരുന്നു. 2012-ലെ കരാര്‍ റദ്ദാക്കിയായിരുന്നു .