അരുവിക്കര ഉപതിരഞ്ഞെടുപ്പ്; എം.വിജയകുമാർ ഇടതുമുന്നണി സ്ഥാനാര്‍ഥി
തിരുവനന്തപുരം : എം.വിജയകുമാറിനെ അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. നാലുതവണ എംഎല്‍എയായിരുന്ന എം. വിജയകുമാര്‍ കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് സ്പീക്കറായിരുന്നു.
ജി. കാര്‍ത്തികേയന്‍ അന്തരിച്ച ഒഴിവിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ഡോ. എം. സുലേഖയെ തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മത്സര സന്നദ്ധത വ്യക്തമാക്കിയില്ലെങ്കിലും തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇല്ലെന്ന് അവര്‍ തീര്‍ത്തുപറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് സുലേഖ വഴങ്ങാനാണ് സാധ്യത.
കാര്‍ത്തികേയന്‍ ഏറ്റവുമൊടുവില്‍ 10000 ലേറെ വോട്ടിന് ജയിക്കുകയും അഞ്ചുപ്രാവശ്യം പ്രതിനിധാനം ചെയ്യുകയുംചെയ്ത മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനം തുണയാകുമെന്നാണ് യു.ഡി. എഫിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എ.സമ്പത്തിന് അരുവിക്കരയില്‍ 4000 ല്‍പ്പരം വോട്ട് കൂടുതല്‍ കിട്ടിയതും സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളുമാണ് ഇടതുമുന്നണിക്ക് പ്രതീക്ഷ നല്‍കുന്നത്.