ത്രിപുരയില്‍ അഫ്‌സ്പ പിന്‍വലിച്ചു
അഗര്‍ത്തല: ത്രിപുരയില്‍ സൈനികവിഭാഗത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവര്‍ ആക്ട് (അഫ്‌സ്പ) പിന്‍വലിച്ചു. ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായതെന്ന് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അറിയിച്ചു. പതിനെട്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് നിയമം പിൻവലിക്കുന്നത്.
അസ്വസ്ഥ പ്രദേശങ്ങളിലെ ക്രമസമാധാനസ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് ഈ തീരുമാനം. പോലീസിന്റെയും സൈനികവിഭാഗത്തിന്റെയും ഉപദേശം തേടിയശേഷമാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഉള്‍ഫ തീവ്രവാദികളുടെ അക്രമണങ്ങളെതുടര്‍ന്ന് 1997 ഫെബ്രുവരി 16നാണ് സംസ്ഥാനത്ത് അഫ്‌സ്പ നിലവില്‍ വരുന്നത്. നിയമം വരുന്ന കാലത്തുണ്ടായിരുന്ന 42 പോലീസ് സ്‌റ്റേഷനുകളില്‍ മിക്കവയും ഈ നിയമത്തിന്റെ പരിധിയില്‍ പെടുത്തിയിരുന്നു. നിലവിലുള്ള 74 പോലീസ് സ്‌റ്റേഷനുകളില്‍ 30 സ്‌റ്റേഷനുകളില്‍ മാത്രമാണ് ഇപ്പോള്‍ ഈ നിയമം ബാധകമായിട്ടുള്ളത്.
അഫ്‌സ്പ നിയമം പിന്‍വലിക്കണമെന്ന് സി.പി.എമ്മും ചില ഗോത്രപാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. പോലീസിനും പട്ടാളത്തിനും അമിത അധികാരം നല്‍കുന്ന നിയമം ത്രിപുരക്ക് പുറമെ, മണിപ്പൂര്‍, മേഘാലയ മിസോറാം, അസം തുടങ്ങിയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കാശ്മീരിലും നിലവിലുണ്ട്. മണിപ്പൂരില്‍ അഫ്‌സ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പത്ത് വര്‍ഷത്തിലധികമായി ഇറോം ശര്‍മിള നിരാഹാര സമരം നടത്തി വരികയാണ്.