പത്മശ്രീ നേടിയ മിമിക്രിക്കാരനായിരുന്ന സിനിമാതാരം മന്ദബുദ്ധിയും വര്‍ഗ്ഗീയവാദിയുമാണെന്ന് പ്രതാപ്‌പോത്തൻ
പത്മശ്രീ നേടിയ മിമിക്രിക്കാരനായിരുന്ന സിനിമാതാരം മന്ദബുദ്ധിയും വര്‍ഗ്ഗീയവാദിയുമാണെന്ന് പ്രതാപ്‌പോത്തൻ. സ്വന്തം ഫേസ്‌ബുക്ക് പേജിലൂടെ പേരെടുത്ത് പറയാതെ കൃത്യമായ സൂചന നല്‍കുന്ന രീതിയിലായിരുന്നു മലയാളനടനെ പ്രതാപ്‌പോത്തന്‍ ആക്രമിച്ചത്. താന്‍ ഒരു മിമിക്രി കലാകാരനോട് സംസാരിച്ചു എന്ന് തുടങ്ങുന്ന പോസ്‌റ്റില്‍ നടനെതിരേ ഗുരുതരമായ ആരോപണമാണ് നടത്തിയിട്ടുള്ളത്. താന്‍ ജീവിക്കുന്ന തന്നെ വളര്‍ത്തിയ തമിഴ്‌നാട്ടിലെ സ്‌ത്രീകള്‍ കറുത്തവരും എരുമകളെ പോലെയാണെന്നും പറഞ്ഞ ഇയാള്‍ സ്വയം ആര്യന്‍ ചമയുകയാണ്.
വര്‍ണ്ണ വിവേചനം വ്യക്‌തമായി മനസ്സില്‍ സൂക്ഷിക്കുന്ന ആളാണെന്നും പറയുന്നു. മറ്റുള്ളവര്‍ കറുത്ത വര്‍ഗക്കാരാണെന്നുമുള്ള മനോഭാവം പുലര്‍ത്തുന്ന ഈ നടന്‍ കറുപ്പിനും അഴകുണ്ടെന്ന് മനസ്സിലാക്കാനും ഒരു മനുഷ്യനാവാന്‍ സഹായിക്കുന്ന എന്തെങ്കിലും ഒന്നു വായിക്കുന്നത് നല്ലതാണെന്നും വെളുത്തിരിക്കുന്നു എന്നു വെച്ച് മനുഷ്യനാവണമെന്നില്ല എന്നും ഉപദേശിക്കുന്നു.
തന്റെ സഹോദരന്റെ കമ്പനിയുടെ സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയ ഇയാള്‍ ആ സഹോദരന്‍ മരിച്ചപ്പോള്‍ വരികയോ അനുശോചനം നടത്തുകയോ ചെയ്‌തില്ല. പിന്നീട് വലിയ സ്‌റ്റാര്‍ ആയി പണമായപ്പോള്‍ സ്വയം ഒരു മര്‍ലിന്‍ ബ്രാന്‍ഡോ ചമയുകയാണ്. ഒരു പുസ്‌തകം പോലും ഇതുവരെ വായിക്കാത്ത ഇയാള്‍ക്ക് സൂപ്പര്‍ താരമാണെന്ന് വിചാരമുണ്ട്. മിമിക്രി അല്ലാതെ പ്രയോജനമുള്ളതൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞാകും ഒരു പത്മശ്രീ പ്രായമായപ്പോള്‍ വാങ്ങി. ഒന്നും ചെയ്യാനാകാത്ത സംസ്‌കാര ശൂന്യനായ ഒരാള്‍ക്ക് ഈ ബഹുമതി ലഭിച്ചതറിഞ്ഞ് ചിരിയാണ് വന്നതെന്നും അദ്ദേഹം പറയുന്നു.