ബി.ജെ.പിയുടെ ബീഫ് നിരോധിക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു
ബീഫ് കഴിക്കുന്നവർക്ക് പാകിസ്ഥാനിലേക്ക് പോകാം എന്ന വിവാദ പരാമർശം നടത്തിയ കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയ്ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു രംഗത്ത്. അരുണാചൽ പ്രദേശ് സ്വദേശിയായ താൻ ബീഫ് കഴിക്കുമെന്നും തന്നെ ആർക്കെങ്കിലും തടയാനാവുമോ എന്നുമാണ് അദ്ദേഹം ചോദിച്ചത്.
തനിക്ക് നഖ്വിയുടെ അഭിപ്രായത്തെടെ യോജിച്ചു പോകാൻ കഴിയില്ലെന്നാണ് കിരൺ റിജിജു അഭിപ്രായപ്പെട്ടത്. താൻ അരുണാചൽപ്രദേശിൽ നിന്നുള്ള നേതാവാണെന്നും ബീഫ് കഴിക്കുന്നതിനെ നിരോധിക്കാൻ ആർക്കാണ് അവകാശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ കഴിയുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂരിഭാഗം പേരും ബീഫ് കഴിക്കുന്നവരാണ്. അവരുടെ ജീവിത രീതിയിൽ അവർക്ക് പ്രശ്നങ്ങളില്ല. എല്ലാ സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ വികാരത്തേയും നമ്മൾ മാനിക്കണം. അനേകം മതങ്ങളും ജാതികളും ഉള്ള ഈ രാജ്യത്ത് നമ്മൾ എല്ലാവരുടേയും പ്രവർത്തികൾക്ക് ബഹുമാനം നൽകണം. നമ്മളുടെ വിശ്വാസവും പ്രവർത്തികളും മറ്റാരിലും ബലം പ്രയോഗിച്ച് അടിച്ചേൽപ്പിക്കരുതെന്നും അത് ശരിയല്ലെന്നും റിജിജു കൂട്ടിച്ചേർത്തു.
ബീഫ് കഴിക്കേണ്ടവർ പാകിസ്ഥാനിലേക്ക് പോകണമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താർ അബ്ബാസ് നഖ്വി ഒരു വിവാദ പ്രസ്താവന നടത്തിയിരുന്നു. ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവും നഖ്വിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും കിരൺ റിജിജു വ്യക്തമാക്കി.